ചെങ്കോട്ട സ്‌ഫോടനം: യുപിയില്‍ രണ്ട് ഡോക്ടര്‍മാര്‍ കൂടി കസ്റ്റഡിയില്‍; ഡല്‍ഹിയില്‍ അതീവ ജാഗ്രത, കാണ്‍പൂര്‍, ഹാപൂര്‍ എന്നിവിടങ്ങ…

ന്യൂഡല്‍ഹി: ഡല്‍ഹി റെഡ് ഫോര്‍ട്ടിന് സമീപം ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൂടുതല്‍ പേര്‍ പിടിയിലായതായി റിപ്പോർട്ട്. ഉത്തര്‍ പ്രദേശ്, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. യുപിയില്‍ രണ്ട് പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. കാണ്‍പൂര്‍, ഹാപൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് ഡോക്ടര്‍മാരാണ് പിടിയിലായതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യുപി പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) എന്‍ഐഎയും സംയുക്തമായി നടത്തിയ നീക്കത്തില്‍ കാണ്‍പൂരില്‍ നിന്ന് ഡോ. മുഹമ്മദ് ആരിഫ് (32) എന്നയാളെയാണ് പിടികൂടിയത്. സംസ്ഥാന സര്‍ക്കാരിന് കിഴിലുള്ള ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി മെമ്മോറിയല്‍ (ജിഎസ്വിഎം) മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തിലെ സീനിയര്‍ റസിഡന്റ് ഡോക്ടറാണ് ഡോ. ആരിഫ്. ഹാപൂര്‍ ജില്ലയിലെ ജിഎസ് മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഫാറൂഖാണ് കസ്റ്റഡിയിലുള്ള രണ്ടാമന്‍ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് യുപിയില്‍ നിന്നും അഞ്ച് ഡോക്ടര്‍മാരെയാണ് ഇതുവരെ അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ഡോ. അദീല്‍ അഹമ്മദ് റാത്തര്‍, ഡോ. ഷഹീന്‍ സയീദ്, ഡോ. പര്‍വേസ് അന്‍സാരി, ഡോ. ഫാറൂഖ്, ഡോ. മുഹമ്മദ് ആരിഫ് എന്നിവരാണ് അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലുള്ളത്. ജമ്മു കശ്മീരില്‍ 10 പേരാണ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളത്. പുല്‍വാമ, കുല്‍ഗാം, അനന്തനാഗ് ജില്ലകളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരില്‍ സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

അതിനിടെ, സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. വിമാനത്താവളം, റെയില്‍വെ സ്റ്റേഷന്‍, മെട്രോ സ്‌റ്റേഷന്‍ എന്നിവിടങ്ങിലെത്തുന്നവര്‍ക്ക് സുരക്ഷാ പരിശോധന ശക്തമാക്കി. സുരക്ഷാ പരിശോധനകളുടെ ഭാഗമായി യാത്രാ തടസങ്ങള്‍ നേരിടുന്നത് ഒഴിവാക്കാന്‍ കരുതല്‍ വേണമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

ഡല്‍ഹിയില്‍ നിന്നും ആഭ്യന്തര യാത്രയ്ക്ക് ഒരുങ്ങുന്ന വിമാന യാത്രികര്‍ മൂന്ന് മണിക്കൂര്‍ മുന്‍പ് എങ്കിലും വിമാനത്താവളത്തില്‍ എത്തണമെന്നാണ് നിര്‍ദേശം. ട്രെയിന്‍ യാത്രികര്‍ ഒരു മണിക്കൂര്‍ മുന്‍പ് സ്റ്റേഷനില്‍ എത്തണം. മെട്രോ യാത്രികര്‍ 20 മിനിറ്റ് മുന്‍പ് സ്റ്റേഷനുകളില്‍ എത്തണമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!