ഗുരുവായൂരപ്പനെ തൊഴുത് മുകേഷ് അംബാനി; ദേവസ്വം ആശുപത്രി നിര്‍മ്മാണത്തിന് 15 കോടി രൂപയുടെ സംഭാവന

തൃശൂര്‍: ഗുരുവായൂരപ്പനെ കണ്ടു തൊഴുത് കാണിക്കയര്‍പ്പിച്ച്, ദര്‍ശന പുണ്യം നേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ദേവസ്വം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി ആദ്യ ഗഡു സംഭാവനയായി പതിനഞ്ച് കോടി രൂപയുടെ ചെക്ക് അദ്ദേഹം ദേവസ്വത്തിന് കൈമാറി.

ഇന്ന് രാവിലെ 7.30 നാണ് മുകേഷ് അംബാനി ഗുരുവായൂരിലെത്തിയത്. ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ അദ്ദേഹം റോഡ് മാര്‍ഗം തെക്കേ നടയില്‍ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ,ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് മുകേഷ് അംബാനിയെ സ്വീകരിച്ചു. ദേവസ്വം ചെയര്‍മാന്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ചു. തുടര്‍ന്ന് തെക്കേ നടപ്പന്തലിലൂടെ കിഴക്കേ ഗോപുര കവാടത്തിലെത്തി. പൊതു അവധി ദിനത്തില്‍ സ്‌പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഉള്ളതിനാല്‍ 25 പേര്‍ക്കായി നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയാണ് മുകേഷ് അംബാനി ക്ഷേത്രത്തില്‍ പ്രവേശിച്ചത്.

ഗുരുവായൂരപ്പനെ കണ്ട് തൊഴുത് പ്രാര്‍ത്ഥിച്ച മുകേഷ് അംബാനി സോപാനപടിയില്‍ കാണിക്കയര്‍പ്പിച്ചു. മേല്‍ശാന്തിയില്‍ നിന്ന് അദ്ദേഹം പ്രസാദവും ഏറ്റുവാങ്ങി. തുടര്‍ന്ന് ഉപദേവന്മാരെയും തൊഴുത് പ്രാര്‍ത്ഥിച്ചു കൊടിമര ചുവട്ടിലെത്തിയ അദ്ദേഹത്തിന് കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങള്‍ ഡോ.വി കെ വിജയന്‍ നല്‍കി. ദേവസ്വത്തിന്റെ ഉപഹാരമായി ചുവര്‍ചിത്രവും സമ്മാനിച്ചു.

ഡോ.വി കെ വിജയന്‍, ഭരണ സമിതി അംഗം സി മനോജ് എന്നിവര്‍ ദേവസ്വത്തിന്റെ നിര്‍ദ്ദിഷ്ട മള്‍ട്ടിസ് പെഷ്യാലിറ്റി ആശുപത്രിയുടെ രൂപരേഖയും ആനകളുടെ പരിചരണത്തിനായി ദേവസ്വം തുടങ്ങാന്‍ ലക്ഷ്യമിടുന്ന ആധുനിക മൃഗാശുപത്രിയുടെ പദ്ധതി രേഖയും മുകേഷ് അംബാനിക്ക് സമര്‍പ്പിച്ചു. എന്ത് സഹായവും നല്‍കാമെന്ന് മുകേഷ് അംബാനി ദേവസ്വം ചെയര്‍മാന് ഉറപ്പ് നല്‍കി. ആശുപത്രി നിര്‍മ്മാണത്തിനായി പതിനഞ്ച് കോടിയുടെ ചെക്ക് അദ്ദേഹം കൈമാറി. ഗുജറാത്തില്‍ റിലയന്‍സ് ഉടമസ്ഥതയിലുള്ള വന്‍താര വന്യജീവി പരിപാലന കേന്ദ്രത്തിന്റെ പ്രവര്‍ത്തന മാതൃകയില്‍ ദേവസ്വത്തിലെ ആനകള്‍ക്ക് മികച്ച പരിപാലനം നല്‍കാന്‍ അവസരം ഒരുക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ഗുരുവായൂരപ്പ ദര്‍ശനപുണ്യം നേടിയതിന്റെ സംതൃപ്തി നിറവില്‍ രാവിലെ എട്ടു മണിയോടെയാണ് അദ്ദേഹം ഗുരുവായൂരില്‍ നിന്ന് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!