തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കോടതിയിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുന്‍ ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവിന്റേത് രാഷ്ട്രീയ നിയമനമായിരുന്നുവെന്നും വാസു പ്രതിയാകുന്നത്തോടെ മുഖ്യമന്ത്രിയും സര്‍ക്കാരും മറുപടി പറയണമെന്നും സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കവെ ആവശ്യപ്പെട്ടു
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നടക്കുന്നതിന് സമാനമായ കുറ്റകൃത്യമാണ് ശബരിമലയില്‍ നടന്നത്. പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കോടതി ആവര്‍ത്തിച്ചത്. ആരോപണ മുനയിലുള്ള ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദമുണ്ടെന്നും സതീശന്‍ ആരോപിച്ചു.
കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന ദേവസ്വം മന്ത്രി വിഎന്‍ വാസവന്റെ നിലപാട് ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റേതിന് സമാനമാണെന്നും സതീശന്‍ പറഞ്ഞു. പോക്കറ്റടിച്ച പേഴ്സ് കീശയിലുള്ളപ്പോള്‍ ആ ആള്‍ തന്റെ പോക്കറ്റടിച്ചുവെന്ന് പറയുന്നപോലെയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ ആരോഗ്യ മേഖലയുടെ സിസ്റ്റം തകര്‍ന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ച വേണുവെന്നും വിഡി സതീശന്‍ പറഞ്ഞു. ആറു ദിവസം വേണു ആശുപത്രിയില്‍ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. ആരോഗ്യമന്ത്രി സ്വയം രാജിവെച്ച് ഇറങ്ങി പോകണം. അപകടകരമായ രീതിയിലേക്കാണ് ആരോഗ്യരംഗം പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ആരോഗ്യ രംഗം വെന്റിലേറ്ററിലാണ്. സിസ്റ്റം തകരാറിലാണെന്ന് ആരോഗ്യ മന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്. ആ സിസ്റ്റം തകരാറിലാക്കിയതിന്റെ പ്രധാന ഉത്തരവാദി ആരോഗ്യ മന്ത്രി തന്നെയാണെന്നും സതീശന്‍ പറഞ്ഞു.
വല്ലപ്പോഴും സര്‍ക്കാര്‍ ആശുപത്രികളില്‍ ഉണ്ടായിക്കൊണ്ടിരുന്ന കാര്യങ്ങള്‍ നിരന്തരം ഇപ്പോള്‍ സംഭവിക്കുന്നു. ഉപകരണങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ്. ഒരുപാട് പ്രശ്‌നങ്ങള്‍ ആരോഗ്യ മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ മേഖല തകര്‍ന്ന് തരിപ്പണമായി. ആരോഗ്യമന്ത്രി സ്വയം രാജിവെച്ച് ഇറങ്ങിപ്പോകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
