ന്യൂഡൽഹി : ദേശീയ ഗീതമായ “വന്ദേമാതര”ത്തിന്റെ 150-ാം വാർഷികത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിന് ഇന്ന് തുടക്കം കുറിക്കും.
ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. 2025 നവംബർ 7 മുതൽ 2026 നവംബർ 7 വരെ നീണ്ടുനിൽക്കുന്ന രാജ്യവ്യാപകമായ വാർഷികാഘോഷത്തോടനുബന്ധിച്ച് സ്മാരക സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്യും.
പ്രധാന പരിപാടിയോടനുബന്ധിച്ച് രാവിലെ രാജ്യത്തുടനീളമുള്ള പൊതുസ്ഥലങ്ങളിൽ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള പൗരന്മാരുടെ പങ്കാളിത്തത്തോടെ “വന്ദേമാതരം” പൂർണ്ണ രൂപത്തിന്റെ കൂട്ടായ ആലാപനം നടക്കും.
ബങ്കിംചന്ദ്ര ചാറ്റർജി രചിച്ച “വന്ദേമാതരം” എന്ന നമ്മുടെ ദേശീയ ഗീതം 1875 നവംബർ ഏഴിന് അക്ഷയ നവമിയുടെ ശുഭവേളയിലാണ് എഴുതപ്പെട്ടത്. അദ്ദേഹത്തിൻ്റെ “ആനന്ദമഠം” എന്ന നോവലിൻ്റെ ഭാഗമായി ‘ബംഗദർശൻ’ എന്ന സാഹിത്യ പ്രസിദ്ധീകരണത്തിലാണ് “വന്ദേമാതരം” ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ശക്തി, സമൃദ്ധി, ദിവ്യത്വം എന്നിവയുടെ മൂർത്തീഭാവമായി മാതൃരാജ്യത്തെ വാഴ്ത്തുന്ന ഈ ഗാനം, ഇന്ത്യയുടെ ഐക്യത്തിൻ്റെയും ആത്മാഭിമാനത്തിൻ്റെയും ഉണർവ്വിന് കാവ്യാത്മകമായ ആവിഷ്കാരം നൽകി. വൈകാതെ, അത് രാഷ്ട്രത്തോടുള്ള ഭക്തിയുടെ അനശ്വരമായ പ്രതീകമായി മാറി.
