പിഎസ് പ്രശാന്ത് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തുടരും; കാലാവധി നീട്ടി നല്‍കാന്‍ സിപിഎം ധാരണ

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിലവിലെ പ്രസിഡന്റ് പിഎസ് പ്രശാന്ത് തുടരും. ഒരുവര്‍ഷത്തേക്ക് കൂടി പിഎസ് പ്രശാന്തിന്റെ കാലാവധി നീട്ടാന്‍ ഇന്നലെ ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനം. ഈ മാസം പത്തിനാണ് നിലവിലെ പ്രസിഡന്റിന്റെ കാലാവധി അവസാനിക്കുന്നത്.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാറ്റണമെന്ന് പ്രതിപക്ഷവും ബിജെപിയും ആവശ്യപ്പെടുന്ന വേളയിലാണ് കാലാവധി നീട്ടി നല്‍കാനുള്ള സിപിഎം തീരുമാനം. നിലവിലെ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാറ്റുന്നത് ഗുണകരമാകില്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. അതിന്റെ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് കുടി കാലാവധി നീട്ടി നല്‍കുകയായിരുന്നു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഉടന്‍ തന്നെ ഇറങ്ങും. മണ്ഡലമാസം ഈ മാസം പതിനാറിന് ആരംഭിക്കും.

2023ലാണ് പിഎസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റത്. പ്രസിഡന്റ് സ്ഥാനത്ത് കെ അനന്തഗോപന്റെ കാലാവധി കഴിഞ്ഞതോടെയാണ് പ്രശാന്ത് ചുമതലയേറ്റത്.

കെ എസ് യുവിലൂടെ പൊതു രംഗത്തെത്തിയ പ്രശാന്ത്, കെ എസ് യു തിരുവനന്തപുരം ജില്ല പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിസിസി സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 2011ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് യൂത്ത് വെല്‍ഫയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായിരുന്നു. 2021 ല്‍ നെടുമങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി. തെരഞ്ഞെടുപ്പ് പരാജയത്തിന് പലോട് രവിയുടെ നിസ്സഹകരണമാണെന്ന് കാണിച്ച് പ്രശാന്ത് കെപിസിസിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ പുനഃസംഘടനയില്‍ പാലോട് രവിയെ ഡിസിസി പ്രസിഡന്റായി നിയമിച്ചതോടെയാണ് പിഎസ് പ്രശാന്ത് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!