ബംഗാളിലെ ഡാര്‍ജിലിങ്ങില്‍ കനത്ത മഴയും മണ്ണിടിച്ചിലും, വന്‍ നാശം; 17 മരണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ്ങിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും 17 പേര്‍ മരിച്ചു. ഉരുള്‍ പൊട്ടലില്‍ നിരവധി റോഡുകള്‍ തകര്‍ന്നു. സര്‍സാലി, ജാസ്ബിര്‍ഗാവ്, മിരിക് ബസ്തി, ധാര്‍ ഗാവ് (മേച്ചി), മിരിക് മേഖലകളില്‍ കനത്ത നാശമാണുണ്ടായത്. മിരിക്കിനെയും കുര്‍സിയോങ്ങിനെയും ബന്ധിപ്പിക്കുന്ന ദുഡിയ ഇരുമ്പ് പാലവും തകര്‍ന്നു.

ധാര്‍ ഗാവോണില്‍ നിരവധി വീടുകള്‍ മണ്ണിനടിയിലായി. ഇവിടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും നാല് പേരെ എന്‍ഡിആര്‍എഫ് സംഘം രക്ഷപ്പെടുത്തി. ദുഡിയ ഇരുമ്പ് പാലം തകര്‍ന്നതോടെ മേഖലയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരുന്നതും ദുഷ്‌കരമായി. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഹിമാലയന്‍ സംസ്ഥാനമായ സിക്കിമിലേക്കുള്ള ഗതാഗതവും താറുമാറായി.

സ്ഥിതിഗതികള്‍ അപകടകരമെന്ന് ബംഗാള്‍ വികസനകാര്യമന്ത്രി ഉദയന്‍ ഗുഹ പറഞ്ഞു. മിരിക്കില്‍ പതിനൊന്ന് പേരും ഡാര്‍ജിലിങ്ങില്‍ ആറ് പേരും മരിച്ചതായാണ് റിപ്പോര്‍ട്ടുകളെന്നും മന്ത്രി ഊദയന്‍ ഗുഹ വ്യക്തമാക്കി. മുഖ്യമന്ത്രി മമത ബാനര്‍ജി നാളെ ഡാര്‍ജിലിങ്ങില്‍ സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ബംഗാളിലെ പ്രകൃതിദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!