ക്വിറ്റ : ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും തോല്‍വി. ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്നുള്ള യോഗ്യതാ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന ഇക്വഡോറിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. എന്നര്‍ വലെന്‍സിയ നേടിയ പെനാല്‍റ്റി ഗോളാണ് ഇക്വഡോറിന് തുണയായത്.
സൂപ്പർതാരം ലയണൽ മെസി ഇല്ലാതെ കളത്തിലിറങ്ങിയ അര്‍ജന്റീനയ്‌ക്കെതിരെ ആതിഥേയരായ ഇക്വഡോറിനായിരുന്നു മത്സരത്തിൽ ആധിപത്യം. 31-ാം മിനിറ്റില്‍ അര്‍ജന്റീന പ്രതിരോധനിര താരം നിക്കോളോസ് ഓട്ടമെന്‍ഡി ചുവപ്പ് കാര്‍ഡുമായി പുറത്തായത് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി. 50-ാം മിനിറ്റില്‍ ഇക്വഡോറിന്റെ മൊയ്‌സെസ് കസെയ്‌ഡോയും ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതോടെ, ഇരു ടീമിലും പത്ത് പേര്‍ വീതമായി ചുരുങ്ങി.
പരാജയപ്പെട്ടെങ്കിലും അർജന്റീന ലാറ്റിനമേരിക്കൻ മേഖലയിൽ നിന്നും ഒന്നാമതായാണ് യോഗ്യത മത്സരങ്ങള്‍ അവസാനിപ്പിച്ചത്. ഇക്വഡോര്‍ രണ്ടാം സ്ഥാനത്തുമാണ്. ഓട്ടോമെൻഡി ചുവപ്പു കാർഡ് കണ്ട് പുരത്തായത് ലോകകപ്പ് മത്സരങ്ങളിൽ അർജന്റീനയ്ക്ക് തിരിച്ചടിയാണ്. ചുവപ്പു കാർഡ് ലഭിച്ചതിനെത്തുടർന്ന് ഓട്ടോമെൻഡിക്ക് ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകും.
മറ്റൊരു മത്സരത്തിൽ മുൻ ലോക ചാംപ്യന്മാരായ ബ്രസീലിനെ ബൊളീവിയ അട്ടിമറിച്ചു. മത്സരത്തില്‍ ഏറ്റവും കൂടുതല്‍ തവണ പന്ത് കൈവശം വച്ചത് ബ്രസീലായിരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തത് ബൊളീവിയയുമാണ്. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് മിഗ്വെല്‍ ടെര്‍സെറോസ് നേടിയ പെനാല്‍റ്റി ഗോളാണ് ബൊളീവിയക്ക് ജയമൊരുക്കിയത്. തോല്‍വിയോടെ ബ്രസീല്‍ അഞ്ചാം സ്ഥാനത്തേക്ക് പതിച്ചു. മറ്റൊരു മത്സരത്തില്‍ കൊളംബിയ മൂന്നിനെതിരെ ആറ് ഗോളിന് വെനസ്വേലയെ തോല്‍പ്പിച്ചു
