കുമരകം(കോട്ടയം) : തൊഴിലും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും തേടി പലനാടുകളിൽ കുടിയേറുമ്പോഴും ജനിച്ച മണ്ണിന്റെ ചൂരും ചുണയും ഒപ്പം ചേർക്കുന്ന മലയാളിയുടെ സ്വഭാവസവിശേഷതയുടെ നേർക്കാഴ്ച്ചയാണ് റോതർ ഹാമിലെ മാൻവേഴ്‌സ് തടാകത്തിൽ ഈ മാസം ഉയരുന്ന വഞ്ചിപ്പാട്ടിന്റെ ഈരടികൾ.
യുക്മ (യൂണിയൻ ഓഫ് യു.കെ മലയാളി അസോസിയേഷൻസ്) സംഘടിപ്പിക്കുന്ന കേരളാ പൂരം-2025ലെ വള്ളംകളിയിൽ പങ്കെടുക്കാൻ യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ടീമുകൾ അരയും തലയും മുറുക്കി രംഗത്തുണ്ട്.
കഴിഞ്ഞ വർഷം വള്ളംകളിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച റോയൽ ഗേൾസ് ബർമിംഗ്ഹാം ടീം ഇത്തവണയും റോതർഹാമിലേക്ക് എത്തുകയാണ്. കഴിഞ്ഞ വർഷത്തെ തങ്ങളുടെ തിളക്കമാർന്ന വിജയം വീണ്ടും ആവർത്തിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ടീം.
ജന്മനാട്ടിൽ നിന്നും ആയിരക്കണക്കിനു കിലോമീറ്ററുകൾ അകലെ ജീവിക്കുമ്പോഴും, തങ്ങളുടെ ചിന്തകളിലും രക്തത്തിലും അലിഞ്ഞുചേർന്നിരിക്കുന്ന വള്ളംകളിയുടെ ആവേശത്തിലേയ്ക്ക് ഒറ്റക്കെട്ടായി തുഴ പായിക്കുക്കയാണ് ഈ വനിതാ സംഘം.
ആലപ്പുഴയിലെ നെഹ്റു ട്രോഫിയിൽ ഉൾപ്പടെ കേരളത്തിലെ ഒരുപാട് ജലമേളകളിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചിട്ടുള്ള ടീമുകളിലെ പ്രധാന താളക്കാരനായിരുന്ന ജോമോൻ കുമരകമാണ് ഈ വർഷവും ടീമിനെ പരിശീലിപ്പിക്കുന്നത്. അലീന സജി രാമച്ചനാട്ടിന്റെ നേതൃത്വത്തിലുള്ള റോയൽ ഗേൾസ് ബർമ്മിങ്ങ്ഹാം ടീമിന്റെ പരിശീലനത്തുഴച്ചിൽ 15- ന് ആരംഭിച്ചു.
കുട്ടനാടൻ വള്ളംകളി പരിശീലനക്കളരികളുടെ ചിട്ടവട്ടങ്ങളോടെയാണ് പരിശീലനം.
ഒന്നാം തുഴക്കാരായ അഞ്ചു സാജൻ, അലോണ ഷോണി എന്നിവർ ആദ്യ തുഴ സി.എൽ. ജോസ്, ആൻസി ജോസ്. ചീനോത്ത്, മേരി മാത്യു പറക്കാട്ട് എന്നിവരിൽനിന്നും ഏറ്റുവാങ്ങി.
ടീം ക്യാപ്റ്റൻ അലീനസജി വള്ളത്തിന്റെ ട്രമ്പറ്റ് തോമസ് മാത്യു, മേഴ്സി തോമസ് (ഓണശ്ശേരിൽ) ദമ്പതികൾ ടീം മാനേജർ ജോമോൻ കുമരകം സുനിൽ പല്ലാട്ടുമഠത്തിൽ എന്നിവരിന്നും ഏറ്റുവാങ്ങി. വള്ളത്തിന്റെ അമരം നിയന്ത്രിക്കുന്ന ജാക്ക് ഡൊണാൾഡ്. ഫാ ഷഞ്ചു കൊച്ചുപറമ്പിൽ നിന്നും പങ്കായം സ്വീകരിച്ചു.
