കൊച്ചി : നടി ശ്വേത മേനോന് എതിരായ എഫ് ഐ ആർ സ്റ്റേ ചെയ്ത് ഹൈക്കോടതി. തുടർ നടപടികൾ പൂർണമായും തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവാണ് ജസ്റ്റിസ് വി ജി അരുൺ പുറത്തിറക്കിയത്. കേസിൽ കൂടുതൽ പ്രതികരണങ്ങൾ ഇപ്പോൾ നടത്താനില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്.
സി ജെ എം കോടതിയുടെ നടപടിയെ വിമർശിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനുള്ള നിർദേശം നൽകുന്നതിന് മുമ്പ് എടുക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുന്നത്. സിജെഎം കോടതിയോടും വിശദീകരണം തേടിയിട്ടുണ്ട്.
തനിക്കെതിരായ നടപടി വസ്തുതകൾ പരിശോധിക്കാതെയാണെന്നാണ് ശ്വേത സമർപ്പിച്ച ഹർജിയിൽ പറഞ്ഞത്. രാജ്യത്ത് സെൻസർ ചെയ്ത ചിത്രങ്ങളിലാണ് അഭിനയിച്ചത്. അതിന് പുരസ്കാരങ്ങള ടക്കം ലഭിച്ചിരുന്നു. നിയമവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു.
സാമ്പത്തികലാഭത്തിനു വേണ്ടി സിനിമയിൽ അശ്ലീലരംഗങ്ങളിൽ അഭിനയിച്ചെന്ന പരാതിയിലാണ് നടി ശ്വേതാ മേനോന്റെ പേരിൽ പോലീസ് കേസെടുത്തത്. തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിൽ എറണാകുളം സി ജെ എം കോടതി നിർദേശത്തെത്തുടർന്ന് എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്.
നടി ശ്വേത മേനോന് എതിരായ എഫ് ഐ ആർ സ്റ്റേ ചെയ്ത് ഹൈക്കോടതി
