കാരണവർ വധക്കേസ് പ്രതി ഷെറിൻ അടക്കം 11പേർക്ക് മോചനം

തിരുവനന്തപുരം : ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിൽ പ്രതി ഷെറിന് ജയിൽമോചനം അനുവദിച്ചു. ഷെറിൻ അടക്കം 11 പേർക്ക് ശിക്ഷായിളവ് നൽകി വിട്ടയക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ചു. മൂന്നുകേസുകളിലായാണ് 11 പേർക്ക് മോചനം നൽകുന്നത്.

നേരത്തേ ഷെറിന് ശിക്ഷായിളവ് നൽകി വിട്ടയക്കണമെന്ന് സർക്കാർ ശുപാർശചെയ്തിരുന്നു. എന്നാൽ, ഇവർക്ക് അടിക്കടി പരോൾ കിട്ടിയതും ജയിലിൽ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായത്‌ പുറത്തുവന്നതും സർക്കാർ ശുപാർശയ്ക്കുശേഷവും ജയിലിൽ പ്രശ്നം സൃഷ്ടിച്ചതും തിരിച്ചടിയായി.

ഇതേത്തുടർന്ന് ഓരോ തടവുകാരുടെയും കുറ്റകൃത്യം, ശിക്ഷ, പരോൾ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങൾ പ്രതിപാദിക്കുന്ന ഫോറം രാജ്ഭവൻ ഏർപ്പെടുത്തി. ശുപാർശയോടൊപ്പം ഈ ഫോറം പൂരിപ്പിച്ച് സർക്കാർ വീണ്ടും ഫയൽ സമർപ്പിക്കുകയായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിച്ച് 14 വർഷം തടവ് പൂർത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്. ഷെറിൻ ഇപ്പോൾ കണ്ണൂർ ജയിലിലാണ്.

മദ്യപിച്ച് വഴക്കുണ്ടാക്കി അയൽക്കാരെയും ബന്ധുക്കളെയും അപായപ്പെടുത്തിയ മറ്റുരണ്ട് കേസുകളിൽപ്പെട്ടവരാണ് ശിക്ഷായിളവ് ലഭിച്ച മറ്റ് പത്തുപേർ. മലപ്പുറത്തും തിരുവനന്തപുരത്തും ഉണ്ടായ ഈ കേസുകളിൽ അഞ്ചുവീതം പ്രതികളാണുള്ളത്.

2009-ലാണ് ഭർത്തൃപിതാവായ ഭാസ്കരകാരണവരെ ഷെറിനും മറ്റു മൂന്നുപ്രതികളും ചേർന്ന് വീടിനുള്ളിൽവെച്ച് കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!