ബംഗളൂരു നിക്ഷേപ തട്ടിപ്പ്: മലയാളി ദമ്പതികള്‍ കെനിയയിലേക്ക് കടന്നു, യാത്ര ടൂറിസ്റ്റ് വിസയില്‍

ബംഗളൂരു: ചിട്ടിക്കമ്പനിയുടെ പേരില്‍ നിക്ഷേപം സ്വീകരിച്ച് മുങ്ങിയെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന മലയാളി ദമ്പതികള്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. രാമമൂര്‍ത്തിനഗറില്‍ പ്രവര്‍ത്തിച്ചിരുന്ന എ ആന്‍ഡ് എ ചിറ്റ് ഫണ്ട്സ് ഉടമ ടോമി എ വര്‍ഗീസ്, ഭാര്യ ഷൈനി ടോമി എന്നിവര്‍ കെനിയയിലേക്ക് കടന്നു എന്നാണ് വിവരം. ചിട്ടിക്കമ്പനിയുടെ മറിവില്‍ നാല്‍പത് കോടിയോളം രൂപ തട്ടിച്ചെന്നാണ് ആലപ്പുഴ സ്വദേശികളായ ടോമി വര്‍ഗീസ്, ഷൈനി ടോമി എന്നിവര്‍ക്ക് എതിരായ ആരോപണം.

ടോമി വര്‍ഗീസും കുടുംബവും മുംബൈയില്‍ നിന്നും കെനിയയിലേക്ക് പോയെന്നാണ് വിവരം. ടൂറിസ്റ്റ് വിസയില്‍ ആണ് ഇവര്‍ കഴിഞ്ഞ മൂന്നാം തിയ്യതി തന്നെ രാജ്യം വിട്ടു. ഇവരെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും എന്നും ബംഗളൂരു ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡി ദേവരാജ അറിയിച്ചു. ബാങ്ക് ഇടപാടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇവരുടെ അക്കൗണ്ടുകള്‍ ഉള്‍പ്പെടെ മരവിപ്പിക്കാന്‍ നീക്കം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് പണവും ലാഭവിഹിതവും നല്‍കിയില്ലെന്നാണ് ടോമിക്കും ഭാര്യയ്ക്കും എതിരായ പരാതി. നാല്‍പതോളം പേരാണ് ഇതുവരെ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുള്ളത്. 15 മുതല്‍ 25 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് ഇവര്‍ നിക്ഷേപം സ്വീകരിച്ചത്.

മുന്നൂറോളം നിക്ഷേപകരില്‍ നിന്നായി 40 കോടിയോളം രൂപയാണ് ചിട്ടിക്കമ്പനിയുടെ പേരില്‍ പിരിച്ചെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. 70 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയുമായി പി ടി സാവിയോ എന്നയാള്‍ പൊലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പിന്നാലെ 265 പേരും പരാതിയുമായെത്തി. തട്ടിപ്പിന് ഇരയായവരില്‍ ഒന്നരക്കോടി രൂപ വരെ നിക്ഷേപം നടത്തിയവരുണ്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!