റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് കോടികൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ


നിലമ്പൂർ : റിസ‌ര്‍വ് ബാങ്കിലെ ഉദ്യോഗസ്ഥ ചമഞ്ഞ് യുവതി തട്ടിയത് കോടികള്‍. ബിസിനസിനായി വായ്‌പ സംഘടിപ്പിച്ച്‌ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയും വിദേശത്തേയ്ക്ക് വിസ നല്‍കാമെന്ന് പറഞ്ഞും ഒന്നരക്കോടിയോളം രൂപ തട്ടിയ നിലമ്പൂര്‍ അകമ്പാടം തരിപ്പയില്‍ ഷിബില (28) ആണ് അറസ്റ്റിലായിരിക്കുകയാണ്.
നിലമ്പൂര്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അമ്പലവയല്‍, മണ്ണുത്തി, വടക്കാഞ്ചേരി, തിരൂരങ്ങാടി സ്റ്റേഷനുകളിലും ഇവര്‍ക്കെതിരെ കേസുണ്ട്. ചെന്നൈ കോടതിയില്‍ വാറണ്ടും നിലനില്‍ക്കുന്നുണ്ട്. തട്ടിപ്പില്‍ കുടുങ്ങിയത് കൂടുതലും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ്.

റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥയാണെന്ന് വിശ്വസിപ്പിച്ച്‌ വീട്ടുകാരെയും യുവതി വ‌ഞ്ചിച്ചു. കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് അകമ്പാടം സ്വദേശികളായ മൂന്നുപേരില്‍ നിന്ന് 30 ലക്ഷത്തോളം തട്ടിയെടുത്ത പരാതിയിലാണ് ഷിബില പിടിയിലായത്.

അകമ്പാടം സ്വദേശിയായ യുവാവിന് കാനഡയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.
ബിസിനസ് ആവശ്യത്തിനായി വൻതുക റിസര്‍വ് ബാങ്കില്‍ നിന്ന് വായ്‌പ വാങ്ങിത്തരാമെന്ന് പറഞ്ഞ് നിലമ്പൂര്‍ സ്വദേശിയായ വ്യവസായിയില്‍ നിന്ന് പല തവണകളായി 30 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.

വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നിയ വ്യാപാരി തിരുവനന്തപുരം റിസര്‍വ് ബാങ്കില്‍ വിളിച്ച്‌ അന്വേഷിച്ചപ്പോഴാണ് കള്ളി വെളിച്ചത്താവുന്നത്. ഇങ്ങനെയൊരാള്‍ റിസര്‍വ് ബാങ്കില്‍ ജോലി ചെയ്യുന്നില്ലെന്ന് മനസിലായി. പിന്നാലെ വ്യവസായി കോടതിയില്‍ പരാതി നല്‍കുകയും കോടതി വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു.

വയനാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലായി ഷിബിലയുടെ പേരില്‍ ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ആര്‍ഭാട ജീവിതം നയിക്കുന്നതിനായാണ് 28കാരി തട്ടിപ്പ് നടത്തിവന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!