ശബരിമല റോപ്പ് വേ പദ്ധതിക്ക് സംസ്ഥാന വന്യജീവി ബോർഡിന്റെ അനുമതി

തിരുവനന്തപുരം: ശബരിമല റോപ്പ് വേ പദ്ധതിക്ക്  സംസ്ഥാന വന്യജീവി ബോർഡിന്റെ അനുമതി. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷനായ ഓൺലൈൻ യോഗത്തിലാണ് അനുമതി നൽകിയത്. അന്തിമ അനുമതിക്ക് ആയി പദ്ധതി കേന്ദ്രത്തിന് സമർപ്പിക്കും. ഇനി ദേശീയ വന്യജീവി ബോർഡിന്റെ അനുമതിയാണ് വേണ്ടത്.   

നേരത്തെ വനംവകുപ്പ് ക്ലിയറൻസ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വന്യജീവി ബോർഡ് ഇപ്പോൾ അനുമതി നൽകിയത്. പദ്ധതി നടപ്പിലാക്കുന്നതിനായി 4.5336 ഹെക്ടർ വനഭൂമിക്ക് പകരം റവന്യു ഭൂമി സർക്കാർ അനുവദിച്ചിരുന്നു. ശരണപാതയുടെ പരമാവധി സമീപത്തുകൂടിയാണ് റോപ്പ് വേ നിർമിക്കുക. പമ്പ ഹിൽടോപ്പ് മുതൽ സന്നിധാനം വരെ 2.7 കിലോമീറ്ററാണ് നീളം.

അവശ്യസാധനങ്ങളും അത്യാഹിതത്തിൽ പെടുന്നവരെയും എത്തിക്കുന്നതിനാണ് റോപ് വേ നിർമിക്കുന്നത്. വർഷം 40,000 മുതൽ 60,000 ടൺവരെ സാധന സാമഗ്രികൾ റോപ്പ് വേ വഴി കൊണ്ടുപോകാം.

അടിയന്തരഘട്ടങ്ങളിൽ കാർ ആംബുലൻസും കൊണ്ടുപോകാനാകും. 2.7 കിലോമീറ്റർ നീളത്തിലുള്ള റോപ്പ് വേക്ക് 180 കോടി വരെ പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!