ശക്തികുളങ്ങരയിൽ അടിഞ്ഞ ചുവന്ന കണ്ടെയ്നറിനൊപ്പം തെയിലപ്പൊടിയും… ചൈന ഗ്രീൻ ടീയെന്ന് വിവരം…

കൊല്ലം/ ആലപ്പുഴ : അറബിക്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിൽനിന്ന് കടലിൽ വീണ കണ്ടെയ്നറുകളിൽ ശക്തികുളങ്ങര തീരത്ത് അടിഞ്ഞ ചുവന്ന കണ്ടെയ്നറിൽ നിന്ന് തേയിലപ്പൊടിയും കരയ്ക്ക് അടിഞ്ഞു. ചൈന ഗ്രീൻ ടീ ആണ് ഈ കണ്ടെയ്നറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. തേയിലയുടെ മണവും വരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഒരു കണ്ടെയ്നറിൽ മാത്രമേ തേയില ഉള്ളൂവെന്നും ബാക്കിയെല്ലാം ശൂന്യമാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. കപ്പലിനകത്ത് സൂക്ഷിക്കുന്ന 28 പേർക്ക് സഞ്ചരിക്കാവുന്ന റെസ്ക്യൂ ബോട്ടും ഈ ഭാഗത്തുതന്നെ അടിഞ്ഞിട്ടുണ്ട്.

കൊല്ലം ജില്ലയിലെ തീരപ്രദേശങ്ങളിലായി ആകെ 18-19 കണ്ടെയ്നറുകൾ അടിഞ്ഞിട്ടുണ്ട്. പലതും പൊട്ടിപ്പോയിട്ടുണ്ട്. വാതിലുകൾ തുറന്നാണ് കണ്ടെയ്നറുകൾ പലതും അടിഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ അകത്ത് കാലിയായിക്കിടക്കുകയാണെന്നാണു വിവരം. അതിനിടെ, ആലപ്പാട് അടിഞ്ഞ കണ്ടെയ്നറുകളിൽനിന്ന് ടഫൻഡ് ഗ്ലാസ്, വസ്ത്രങ്ങൾ തുടങ്ങിയവ പുറത്തുവന്നതായാണ് വിവരം.

ഇന്ന് രാവിലെ ആറുമണിയോടെ ആലപ്പുഴയിലെ വലിയ അഴീക്കൽ ബീച്ചിനു വടക്ക് തറയിൽ കടവിനു സമീപം അടിഞ്ഞ കണ്ടെയ്നറിൽ പഞ്ഞിയാണെന്നാണ് പുറത്തുവരുന്ന വിവരം. ശക്തമായ തിരയിൽ പുലിമുട്ടിന്റെ പാറക്കെട്ടുകളിൽ തട്ടി കണ്ടെയ്നർ തകരുകയും അതിൽനിന്ന് അറുപതോളം പെട്ടികൾ പുറത്തേക്ക് വരികയും ചെയ്തു. പെട്ടികളിലൊന്ന് തകർന്ന് അതിൽനിന്ന് വെള്ള പഞ്ഞി പോലുള്ള സാധനമാണ് പുറത്തേക്കു വന്നത്. ഇതു തുണിത്തരങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന പഞ്ഞി ആണെന്നാണു പ്രാഥമിക നിഗമനം. എന്തെങ്കിലും രാസപദാർഥം ആണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബൾഗേറിയൻ കമ്പനിയായ സോഫിടെക്സിനു വേണ്ടിയുള്ള കണ്ടെയ്നറായിരുന്നു ഇത്. കസ്റ്റംസ് വന്നു പരിശോധിച്ചശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂ. നാപ്കിൻ നിർമാതാക്കളാണ് സോഫിടെക്സ്.

കണ്ടെയ്നറിനു മുകളിലെ നമ്പർ കസ്റ്റംസ് ഉദ്യോഗസ്ഥർ കുറിച്ചെടുത്തിട്ടുണ്ട്. കണ്ടെയ്നർ നമ്പർ പരിശോധിച്ചാൽ ഉള്ളിൽ എന്താണെന്ന് വ്യക്തമാകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. എൻഡിആർഎഫ് സംഘം കൊല്ലത്തേക്ക് എത്തും. ഇവർ വന്നു പരിശോധിച്ചശേഷം കണ്ടെയ്നറുകൾ നീക്കം ചെയ്യും.

കേരളത്തിന്റെ തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെയാണ് കണ്ടെയ്നറുകളുമായി വന്ന എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പൽ ചെരിഞ്ഞത്. കപ്പലിൽ ഉണ്ടായിരുന്ന 24 ജീവനക്കാരെയും നാവികസേന രക്ഷിച്ചിരുന്നു. കപ്പലിൽനിന്നു കടലിൽ വീണ കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളുള്ളതിനാൽ കൊച്ചി, തൃശൂർ, ആലപ്പുഴ, കൊല്ലം തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത പുറപ്പെടുവിച്ചിരുന്നു. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കു പോയ കപ്പലാണ് അപകടത്തിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!