നയ്പിഡോ: ഭൂകമ്പ ബാധിത മ്യാൻമാറിലെ ദുരിതാശ്വാസ ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേന വിമാനത്തിന് നേരെ സൈബർ ആക്രമണം. ദുരന്തബാധിതമേഖലകളിൽ ‘ഓപ്പറേഷൻ ബ്രഹ്മ’ ദുരിതാശ്വാസ ദൗത്യത്തിനിടെ വ്യോമസേനയുടെ സി -130 ജെ വിമാനം ജിപിഎസ്-സ്പൂഫിങ് നേരിട്ടതായി പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
മ്യാൻമാറിന്റെ വ്യോമാതിർത്തിയിൽ വച്ചാണ് ജിപിഎസ് സിഗ്നലിൽ തകരാർ നേരിട്ടത്. വിമാനത്തിന്റെ കോർഡിനേറ്റുകളിൽ മാറ്റം സംഭവിക്കുകയും നാവിഗേഷൻ സംവിധാനത്തിൽ പ്രശ്നങ്ങൾ നേരിടുകയും ചെയ്തതായാണ് റിപ്പോർട്ട്. സുരക്ഷ ഉറപ്പാക്കാൻ വ്യോമസേന പൈലറ്റുമാർ ഉടൻ തന്നെ ഇന്റേണൽ നാവിഗേഷൻ സിസ്റ്റത്തിലേക്ക് (ഐഎൻഎസ്) നീങ്ങിയതായി പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.
ജിപിഎസ് റീസിവറിനെ തെറ്റിധരിപ്പിക്കുന്ന വിധത്തിൽ വ്യാജ സിഗ്നലുകൾ നൽകി സിസ്റ്റത്തെ തെറ്റിദ്ധരിപ്പിച്ച് അപകടങ്ങൾ സൃഷ്ടിക്കുന്ന ഒരു തരം സൈബർ ആക്രമണമാണ് ജിപിഎസ് സ്പൂഫിങ്.