സഹകരണ ബാങ്കിങ് മേഖലയില്‍ നിക്ഷേപ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചു


തിരുവനന്തപുരം: സഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. മന്ത്രി വി എന്‍ വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പലിശ നിര്‍ണയം സംബന്ധിച്ച ഉന്നതതലയോഗ ത്തിന്റേതാണ് തീരുമാനം.

ദേശസാല്‍കൃതബാങ്കുകളിലെയും ഇതര ബാങ്കുകളിലേക്കാളും പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് ലഭ്യമാക്കും വിധമാണ് പലിശനിരക്ക് ക്രമീകരിച്ചിരിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങള്‍, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ് വര്‍ദ്ധന വരുത്തിയിരിക്കുന്നത്. ഒരു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 0.50 ശതമാനവും, ഒരു വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 0.75 ശതമാനവുമാണ് വര്‍ദ്ധന. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇതിനു മുന്‍പ് പലിശനിരക്കില്‍ മാറ്റം വരുത്തിയത്.

നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കറണ്ട് അക്കൗണ്ടുകള്‍ക്കും സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കും പലിശ നിരക്കില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്.

15 ദിവസം മുതല്‍ 45 ദിവസം വരെ 6%, 46 ദിവസം മുതല്‍ 90 ദിവസം വരെ 6.50%, 91 ദിവസം മുതല്‍ 179 ദിവസം വരെ 7.50%, 180 ദിവസം മുതല്‍ 364 ദിവസം വരെ 7.75%, ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 9%,രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ളവയ്ക്ക് 8.75% എന്നതാണ് പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്.

15 ദിവസം മുതല്‍ 45 ദിവസം വരെ 5.50%, 46 ദിവസം മുതല്‍ 90 ദിവസം വരെ 6%, 91 ദിവസം മുതല്‍ 179 ദിവസം വരെ 6.75%, 180 ദിവസം മുതല്‍ 364 ദിവസം വരെ 7.25%, ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 8%, രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ളവയക്ക് 7.75% എന്നതാണ് കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!