കൊണ്ടാവത്ത്( മധ്യപ്രദേശ്) : കിണർ വൃത്തിയാക്കാനിറങ്ങിയ എട്ട് പേർ വിഷവാതകം ശ്വസിച്ച് മരിച്ചു. 150 വർഷം പഴക്കമുള്ള സ്വകാര്യ വ്യക്തിയുടെ കിണറിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനിടെയാണ് അപകടം. മധ്യപ്രദേശിലെ കൊണ്ടാവത്ത് ഗ്രാമത്തിലാണ് സംഭവം.
ഗംഗോർ ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിഗ്രഹ നിമജ്ജനത്തിനായി ഗ്രാമവാസികൾ കിണർ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. അഞ്ച് ഗ്രാമീണർ ആദ്യം ഇറങ്ങി. ഇവർ ബുദ്ധിമുട്ടുന്നത് കണ്ട് സഹായിക്കാനിറങ്ങി മൂന്ന് പേരും കൂടി അപകടത്തിൽപ്പെടുക യായിരുന്നു.

കിണർ വൃത്തിയാക്കുന്നതിനിടെ അതിനുള്ളിൽ ഉണ്ടായിരുന്ന വിഷവാതകം പുറത്തേക്ക് വരികയും അങ്ങനെ വൃത്തിയാക്കാനിറങ്ങിയ എട്ട് പേർക്കും മരണം സംഭവിക്കുകയുമായിരുന്നു. ജില്ലാ ഭരണകൂടം, പൊലീസ്, എസ്ഡിആർഎഫ് ടീമുകൾ എന്നിവരെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
