‘ഞാൻ ക്രിസ്ത്യാനിയാണ്.. പക്ഷേ മരിച്ചാൽ ദഹിപ്പിക്കണം… ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കണം’

ചെന്നൈ : ഇനി നിറവേറ്റാൻ സ്വപ്നങ്ങളൊന്നും ഇല്ലെന്നും വിൽപ്പത്രം തയ്യാറാണെന്നും മലയാളത്തിന്റെ പ്രിയ നടി ഷീല. എഴുപത്തി ഏഴാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ആയിരുന്നു ഷീലാമ്മയുടെ പ്രതികരണം. കഥ, തിരക്കഥ, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയിൽ എന്തൊക്കെ ഉണ്ടോ അതെല്ലാം താൻ ചെയ്തിട്ടുണ്ടെന്ന് ഷീല പറഞ്ഞു. ഒരിക്കലും തന്നെ മറക്കരുതെന്നും പിറന്നാൾ ദിനത്തിൽ മലയാളികളോടായി ഷീലാമ്മ പറഞ്ഞു. “എന്റെ ഇരുപത്തി അഞ്ചാമത്തെ വയസിൽ തന്നെ വിൽപ്പത്രമൊക്കെ എഴുതി. ഞാൻ മരിച്ചാൽ എന്തു ചെയ്യണം എന്നൊക്കെ ഉണ്ട്. എന്നെ ദഹിപ്പിക്കണമെന്നാണ് എഴുതിയിരിക്കുന്നത്. ഞാനൊരു ക്രിസ്ത്യാനിയാണ്. ഞങ്ങളെ മരിച്ചു കഴിഞ്ഞാൽ കുഴിച്ചിടും. എന്നെ കുഴിച്ചിടാൻ പാടില്ല. ദഹിപ്പിക്കണം. ആ ചാമ്പലെടുത്ത് ഭാരതപ്പുഴയിൽ ഒഴുക്കണം”, എന്നാണ് വിൽപ്പത്രത്തെക്കുറിച്ച് ഷീല പറഞ്ഞത്.

ചെറുപ്പം മുതൽ നോട്ട് ബുക്കിൽ ചിത്രങ്ങൾ വരച്ച് തുടങ്ങിയതാണ് ഷീല. അടുത്ത മാസം കോഴിക്കോട് വച്ച് ഈ ചിത്രങ്ങളുടെ പ്രദർശനം നടക്കുന്ന സന്തോഷത്തിലുമാണ് അവർ. “അഭിനയിക്കുന്നതിനെക്കാൾ ഇഷ്ടം എനിക്ക് പെയിന്റ് ചെയ്യാനാണ്. അഭിനയിക്കാൻ വരുന്നതിന് മുൻപ് തന്നെ വരക്കുമായിരുന്നു. ചെറുപ്പത്തിൽ നോട്ട് ബുക്കിൽ വരച്ച് തുടങ്ങിയതാണ്”, എന്ന് ഷീല പറയുന്നു. മലയാള സിനിമകൾ എല്ലാം കാണുന്ന ഷീല, എമ്പുരാന് ആശംസയും അറിയിച്ചു. “എമ്പുരാൻ നന്നായി തിയറ്ററുകളിൽ ഓടണം. കാരണം ഒരുപാട് കഷ്ടപ്പെട്ട് എടുത്തതാണ്. പടങ്ങൾ ഓടിയാലെ ഒരുപാട് പേർക്ക് ജോലി കിട്ടത്തുള്ളൂ. നൂറ് കണക്കിന് പേർക്കാൻ ജോലി കിട്ടുന്നത്. പ്രേമലു ഒക്കെ എന്ത് രസമായിട്ടാണ് ഓടിയത്”, എന്നും ഷീല കൂട്ടിച്ചേർത്തു. നിലവില്‍ ചെന്നൈയിലാണ് ഷീല താമസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!