ജേക്കബ് തോമസ് ബിജെപി അധ്യക്ഷൻ ആകുമോ??  തിങ്കളാഴ്ച അറിയാം…

ന്യൂഡൽഹി : അനിശ്ചിതത്വങ്ങൾക്കു വിരാമമിട്ട് കേരള ബിജെപിയുടെ സംസ്ഥാന പ്രസിഡ‍ന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടികളിലേക്ക് കടന്ന് കേന്ദ്ര നേതൃത്വം. പുതിയ സംസ്ഥാന അധ്യക്ഷൻ ആരെന്നു അടുത്ത ആഴ്ച വ്യക്തമാകും. തിങ്കളാഴ്ച പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വം സർക്കുലർ ഇറക്കി. സംസ്ഥാന പ്രസിഡ‍ന്റ് സ്ഥാനത്തേക്കുള്ള നാമനിർദ്ദേശം തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ലാദ് ജോഷി സ്വീകരിക്കും.

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ നയിക്കാൻ ദേശീയ നേതൃത്വം ഒരു പുതുമുഖത്തെ തെരഞ്ഞെടുത്തേ ക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. മുൻ പൊലീസ് മേധാവി ജേക്കബ് തോമസിന്റെ പേര് ഈ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള ഒരാളെ അധ്യക്ഷനാക്കാൻ കേന്ദ്ര നേതൃത്വം ആലോചിക്കുകയാണെങ്കിൽ അദ്ദേഹമായിരിക്കും മുന്നിൽ. അതേസമയം ദേശീയ നേതൃത്വം പരിചയ സമ്പത്തിനാണ് മുൻഗണന നൽകുന്നതെങ്കിൽ ചിത്രം മാറുമെന്നും മുതിർന്ന നേതാക്കളിൽ ഒരാൾ വ്യക്തമാക്കി.

കേഡർ പാർട്ടിയായ ബിജെപിയിൽ മത്സരാർഥികൾ ഉണ്ടാകില്ല. അടുത്ത അധ്യക്ഷനാകാൻ സാധ്യതയുള്ള നേതാവിനോടു നാമനിർദ്ദേശം സമർപ്പിക്കാൻ കേന്ദ്ര നേതൃത്വം ആവശ്യപ്പെടും.

ജില്ലാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, സംസ്ഥാന കൗൺസിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ എന്നിവരുൾപ്പെടെ രണ്ടായിരത്തോളം നേതാക്കളുടെ യോഗത്തിൽ തിങ്കളാഴ്ച പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും. 11.30 ന് ഉദയ പ്ലേസ് കൺവെൻഷൻ സെന്ററിലാണ് യോഗം.

പുതിയ അധ്യക്ഷൻ ആരെന്ന ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ മുൻ അധ്യക്ഷൻ വി മുരളീധരൻ പ്രസിഡന്റ് സ്ഥാനത്തേക്കു അസൗകര്യം അറിയിച്ചെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. കേന്ദ്ര നേതൃത്വം മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ സമീപിച്ചെങ്കിലും അദ്ദേഹവും അസൗകര്യം അറിയിച്ചു. നിലവിലെ പ്രസിഡന്റ് കെ സുരേന്ദ്രനാണ് മുൻനിരയിൽ നിൽക്കുന്ന മറ്റൊരാൾ. അടുത്ത പ്രസിഡന്റായി ഒരു സ്ത്രീയെ തെരഞ്ഞെടുക്കാൻ നേതൃത്വം തീരുമാനിച്ചാൽ ശോഭ സുരേന്ദ്രന് മുൻതൂക്കം ഉണ്ടെങ്കിലും ഭൂരിഭാഗം നേതാക്കളും അതിനു സാധ്യതയില്ലെന്ന ചിന്തയാണ് പങ്കിട്ടത്. എംടി രമേശിന് അധ്യക്ഷ സ്ഥാനത്തേക്ക് അവസരം നൽകാമെന്ന് കരുതുന്ന നേതാക്കളും പാർട്ടിയിലുണ്ട്.

കെ സുരേന്ദ്രൻ അഞ്ച് വർഷമായി അധ്യക്ഷ സ്ഥാനത്തുണ്ട്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ദേശീയ നേതൃത്വം തെരഞ്ഞെടുപ്പ് പ്രക്രിയ മാറ്റിവച്ചതിനാൽ അദ്ദേഹത്തിന്റെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഒരാൾക്ക് തുടർച്ചയായി രണ്ട് തവണ പ്രസിഡന്റ് സ്ഥാനം വഹിക്കാൻ കഴിയുമെന്നതിനാൽ അദ്ദേഹത്തിന് മറ്റൊരു കാലാവധി കൂടി ലഭിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!