കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. കണ്ണൂര്‍ ഇരിട്ടി ആയിരക്കളത്താണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് ഉച്ചയ്ക്കുശേഷം 3.45ഓടെയാണ് സംഭവം. ആയിരക്കളം സ്വദേശി രോഹിണിക്കാണ് പരിക്കേറ്റത്. രോഹിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തൊഴിലുറപ്പ് തൊഴിലാളികള്‍ തോട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.
തോട്ടിലുണ്ടായിരുന്ന ചാക്ക്കെട്ട് കത്തി ഉപയോഗിച്ച് വലിച്ചെടുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. തുടര്‍ന്നാണ് രോഹിണിക്ക് പരിക്കേറ്റത്. ചാക്കിനുള്ളിലുണ്ടായിരുന്ന പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു. വന്യമൃഗങ്ങളടക്കം കൃഷിയിടത്തേക്കിറങ്ങുന്ന സ്ഥലമായതിനാൽ ഇവിടെ പന്നിപ്പടക്കം ഉപയോഗിക്കാറുണ്ടെന്നാണ് സംശയിക്കുന്നത്.
മുഖത്തും നെഞ്ചിലും കാലിനും പരിക്കേറ്റ രോഹിണിയെ പരിയാരം മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്. സംഭവസ്ഥലത്ത് ഇരിട്ടി എസ് ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി പരിശോധന നടത്തി. പൊട്ടാതെ കിടന്ന രണ്ട് പന്നിപ്പടക്കം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.