തിരുവനന്തപുരം : രാജാവ് ആണെന്ന വിചാരമാണോ കേരളത്തിന്റെ മുഖ്യമന്ത്രിക്കുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താൻ നികൃഷ്ടജീവി എന്നോ പരനാറി എന്നോ അദ്ദേഹത്തെ വിളിച്ചില്ല. മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നാണ് വിളിച്ചത്. അത് അദ്ദേഹത്തിന് സുഖിച്ചില്ലെന്നും അതിന്റെ പേരിലാണ് വലിയബഹളമുണ്ടാക്കിയ തെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരത്ത് ആശ വർക്കർമാരുടെ സമരത്തിന് പിന്തുണ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് കഴിഞ്ഞദിവസം ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്ന് വിളിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചത്.
”ടാർപോളിൻ പൊളിച്ചുകഴിഞ്ഞാല്‍ ആശ വർക്കർമാരുടെ സമരം ഇല്ലാതാകുമെന്നാണ് അവരുടെ ധാരണ. അവർ വിഡ്ഡികളുടെ സ്വർഗത്തില്‍ ജീവിക്കുന്നവരാണ്. ടാർപോളിൻ അല്ല ഇനി കസേര എടുത്തുകൊണ്ടുപോയാലും നിങ്ങളോടൊപ്പം ഞങ്ങളും ഈ സ്ഥലത്തുണ്ടാകും. സമരങ്ങളോട് പുച്ഛമുള്ള കമ്മ്യൂണിസ്റ്റുകാരാണ് കേരളം ഭരിക്കുന്നത്. സമരങ്ങളോട് അലർജിയാണ് ഇവർക്ക്. ഇവർ എന്തെല്ലാമാണ് പറയുന്നത്, ഈർക്കില്‍ പാർട്ടിയാണ് നിങ്ങളെന്ന്, ഈർക്കില്‍ പാർട്ടിയല്ലെന്ന് ഇന്നലെ കാണിച്ചുകൊടുത്തല്ലോ അല്ലേ. ബക്കറ്റ് പിരിവ് നടത്തി ജീവിക്കുന്ന പാർട്ടിയുടെ ആളുകളെന്ന് പറഞ്ഞു. നിങ്ങളെ കീടങ്ങളെന്ന് വിളിച്ചു. സുരേഷ്ഗോപി വന്നപ്പോള്‍ നിങ്ങള്‍ക്ക് ഉമ്മ തന്നില്ലാ എന്നതാണ് പരാതി.
എന്തെല്ലാം വൃത്തികേടുകളാണ് വിളിച്ചുപറയുന്നത്. ഈ വൃത്തികേടുകള്‍ പറഞ്ഞ് ഈ സമരത്തെ ഇല്ലായ്മ ചെയ്യാനാണ് നോക്കുന്നതെങ്കില്‍ സർവശക്തിയും ഉപയോഗിച്ച് അതിനെ നേരിടുക തന്നെ ചെയ്യും. നിങ്ങള്‍ ഒറ്റയ്ക്കല്ല, ഞങ്ങളെല്ലാവരും ഒപ്പമുണ്ട്. സി.ഐ.ടി.യുവിന്റെ സമരത്തിലുള്ളത് ആശവർക്കർമാരല്ല, തൊഴിലുറപ്പ് തൊഴിലാളികളാണ്. അവരെയെല്ലാം തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയവരാണ്. സമരം ചെയ്യുന്ന എല്ലാവരെയും പിരിച്ചുവിട്ടുകളയുമെന്നാണ് ഇപ്പോള്‍ ഭീഷണി. എത്രകാലം ഈ ഭീഷണി നില്‍ക്കും. എത്രകാലം ഈ നടപടി തുടരും. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു സർക്കാരും കാണിക്കാത്ത നടപടിയാണ് നടന്നുകൊണ്ടിരിക്കുന്നത്.
നിങ്ങളുടെ നിയമസഭാ മാർച്ച് ചരിത്രപ്രാധാന്യം അർഹിക്കുന്ന മാർച്ചായിരുന്നു. അതില്‍ തൊഴിലുറപ്പ് തൊഴിലാളികളോ അങ്കണവാടി ഹെല്‍പ്പർമാരോ ഉണ്ടായിരുന്നില്ല. ഐ.ഡി. കാർഡ് ഉയർത്തിപ്പിടിച്ചാണ് നിങ്ങള്‍ സമരംചെയ്തത്. നിങ്ങളുടെ സമരം ന്യായമാണ്. ഈ സർക്കാരിനെ മുട്ടുകുത്തിക്കുന്നത് വരെ ഈ സമരവുമായി മുന്നോട്ടുപോകണം. കേരളത്തിന്റെ മുഖ്യമന്ത്രി, രാജാവ് ആണെന്നാണോ ഇയാളുടെ വിചാരം. ഇന്നലെ ഞാൻ മിസ്റ്റർ മുഖ്യമന്ത്രി എന്നുവിളിച്ചപ്പോള്‍ തന്നെ രോഷമായി. ഇയാള്‍ എന്താണ് വിചാരിക്കുന്നത്, ഇയാള്‍ രാജാവ് ആണെന്നാണോ. ഞാൻ നികൃഷ്ടജീവി എന്ന് വിളിച്ചില്ല, പരനാറി എന്ന് വിളിച്ചില്ല, എടോ ഗോപാലകൃഷ്ണാ എന്ന് വിളിച്ചില്ല. ഞാൻ മാന്യമായ ഭാഷയില്‍ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നാണ് വിളിച്ചത്. അത് അദ്ദേഹത്തിന് സുഖിച്ചില്ല.
ഇന്നലെ വലിയ ബഹളമായിരുന്നു അദ്ദേഹം. ഒരുകാര്യം പറയട്ടെ, ഇദ്ദേഹത്തിന്റെ അഹങ്കാരവും ധിക്കാരവും ആശ വർക്കർമാരോട് വേണ്ട എന്ന് നിങ്ങളുടെ സമരം തെളിയിക്കുകയാണ്. സമരത്തിന് എല്ലാവിധ പിന്തുണയും നേരുന്നു. ഇതുമൂന്നാമത്തെ തവണയാണ് ഞാൻ ഇവിടെ വരുന്നത്. ഇനി മുന്നൂറുതവണ വരേണ്ടിവന്നാലും നിങ്ങളോടൊപ്പം ഉണ്ടാകും.