സന്നിധാനം : മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നട തുറന്നു.
ആഴിയിൽ അഗ്നി പകർന്നതോടെ തീർഥാടകർ ദർശനം ആരംഭിച്ചു. മണ്ഡലപൂജകൾക്ക് ശേഷം 27ന് രാത്രിയായിരുന്നു നട അടച്ചത്.
ജനുവരി 15ന് ആണ് മകരവിളക്ക്. വെളുപ്പിന് 2.46ന് മകരസംക്രമ പൂജ നടക്കും. പതിവു പൂജകൾക്കു ശേഷം വൈകിട്ട് അഞ്ചിനാണ് അന്ന് നട തുറക്കുക. തുടർന്ന് തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും.
