തിരുവനന്തപുരം : കേരളത്തിലെ ആയിരക്കണക്കിന് ഉള്ള ആശാവർക്ക ർമാരുടെ ആവശ്യങ്ങൾക്ക് പുറംതിരിഞ്ഞു നിൽക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടി നിരാശാജനകമാ ണെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി.
“സമൂഹത്തിൽ ഏറ്റവും താഴെ നിൽക്കുന്നവർക്ക് ഒരു കൈത്താങ്ങായി പ്രവർത്തിക്കുന്ന ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പിൽ എത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുക്കണം” ഡി എസ് ജെ പി പ്രസിഡൻറ് കെ എസ് ആർ മേനോൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.
” പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനും അംഗങ്ങൾക്കും ലക്ഷക്കണക്കിന് പ്രതിമാസ വേതനം കൂട്ടിക്കൊടുക്കാൻ നടപടിയെടുക്കുന്ന പിണറായി സർക്കാർ ആശാവർക്കർമാർ ആവശ്യപ്പെടുന്ന 21000 രൂപ ഓണറേറിയം അംഗീകരിക്കാത്തത് സംസ്ഥാനത്തെ സ്ത്രീകളെ തന്നെ ഒട്ടാകെ അവഹേളിക്കുന്നതിന് തുല്യമാണ്,” മേനോൻ പറഞ്ഞു.
“ആശാ പ്രവർത്തകർ പൊരിവെയിലിൽ നടത്തുന്ന സമരം മൂന്നാഴ്ച താണ്ടുകയാണ്. ഇതിനിടെ അവരവരുടെ മൂന്നുമാസത്തെ കുടിശിക മാത്രമാണ് സർക്കാർ നൽകിയത്. ഇങ്ങനെ പോയാൽ അടുത്ത തെരഞ്ഞെടുപ്പ് ഇടതുപക്ഷ പാർട്ടികളുടെ വാട്ടർ ലൂ ആയിരിക്കും”, പ്രസ്താവന മുന്നറിയിപ്പ് നൽകി.
സംസ്ഥാന ഗവൺമെന്റിന്റെ കെടുകാര്യസ്ഥതയുടെ ഉത്തരവാദിത്വം കേന്ദ്രത്തിൽ കെട്ടിവയ്ക്കാനുള്ള ശ്രമം ജനം തിരിച്ചറിയുമെന്ന് പ്രസ്താവന കൂട്ടിച്ചേർത്തു.
ആശാവർക്കർ സമരത്തിനോടുള്ള സർക്കാർസമീപനം നിരാശജനകം: ഡി എസ് ജെ പി
