കോട്ടയം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ചങ്ങനാശ്ശേരി മുതൽ തിരുവല്ല വരെ കനത്ത സുരക്ഷ. വ്യോമസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് ജില്ലാ കളക്ടർ.
ചങ്ങനാശേരി പെരുന്ന എൻഎസ്എസ് ഹിന്ദു കോളജ്, കോണ്ടൂർ ബാക്ക് വാട്ടേഴ്സ് ഹോട്ടൽ ആൻഡ് റിസോർട്സ് എന്നിവയുടെ വ്യോമപരിധിയിലും ജില്ലയിലെ ഹെലിപ്പാഡുകളിലുമാണ് ഡ്രോണുകളും ഹെലികോപ്റ്ററുകളും നിരോധിച്ചിരിക്കുന്നത്.
ഏപ്രിൽ നാലിന് പുലർച്ചെ 12 മുതൽ 24 മണിക്കൂർവരെയാണ് നിയന്ത്രണം. മൈക്രോലൈറ്റ് എയർക്രാഫ്റ്റുകളും യുഎവികളും മറ്റ് ഉപകരണങ്ങളും പറത്തുന്നതിനും നിരോധനമുണ്ട്.
വ്യോമസേനയ്ക്കും എസ്പിജിക്കും സംസ്ഥാന പൊലീസിനും പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റ് ഏജൻസികൾക്കും നിരോധനം ബാധകമല്ല. ഹെലികോപ്റ്ററുകളോ നിരോധന പരിധിയിൽ വരുന്ന മറ്റ് ഉപകരണങ്ങളോ അടിയന്തര സാഹചര്യത്തിൽ പറത്തേണ്ടതുണ്ടെങ്കിൽ ജില്ലാ കളക്ടറുടെ മുൻകൂർ അനുമതി വാങ്ങണം. ഉത്തരവ് ലംഘിക്കുന്നവർക്കെ തിരെ നിയമ നടപടി സ്വീകരിക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു നാളെ ഉച്ചയ്ക്കു 12 മുതൽ വൈകിട്ട് 6 വരെ എംസി റോഡിൽ ചങ്ങനാശേരിക്കും തിരുവല്ലയ്ക്കും ഇടയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
തിരുവല്ലയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി പെരുന്ന എൻഎസ്എസ് കോളജ് ഗ്രൗണ്ടിലാണു ഉച്ചയ്ക്ക് 2.30ന് ഹെലികോപ്റ്ററിൽ ഇറങ്ങുന്നത്. എംസി റോഡിലൂടെ കാർ മാർഗം തിരുവല്ലയ്ക്കു പോകും.
680 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിക്കുന്നത്. എറണാകുളം റേഞ്ച് ഡിഐജി അരുൾ ആർ.ബി കൃഷ്ണ, കോട്ടയം ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ്, ചങ്ങനാശേരി ഡിവൈഎസ്പി എസ്.ആഷാദ് എന്നിവർക്കാണ് ചുമതല.
