കോട്ടയം :- ലഹരി വസ്തുക്കൾ വിൽക്കുന്നവരും ഉപയോഗിക്കുവരും ആണ് കേരളം ഭരിക്കുന്നത് എന്ന വിചാരത്തിലേക്ക് ജനങ്ങളെ എത്തിക്കുന്നതാണ് കഴിഞ്ഞ ദിവസം കോട്ടയത്തെ ശ്വാം പ്രസാദ് എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ ദാരുണമായ കൊലപാതകമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. അഭിപ്രായപ്പെട്ടു. ലഹരി മാഫിയ കേരളത്തെ കീഴടക്കിയിരിക്കുകയാണ്. ഭരണത്തിൻ്റെ എല്ലാവിധ സംരക്ഷണവും ഇവർക്ക് ലഭിക്കുന്നതാണ് നിർലോഭമായി ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും വർദ്ധിക്കുവാൻ കാരണം.
ഗുണ്ടകളെയും മയക്ക് മരുന്ന് വിൽപ്പനക്കാരെയും നേരിടുന്നതിൽ പോലീസ് കാണിക്കുന്ന അനാസ്ഥ മൂലമാണ് അവർ പോലീസിനെ പോലും ആക്രമിക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുന്നത്.
ഓരോ ദിവസവും ഉണ്ടാകുന്ന കുറ്റകൃത്യങ്ങളിലെ കുറ്റവാളികളെ എടുത്താൽ ഭൂരിപക്ഷവും ആദ്യമായി കുറ്റം ചെയ്യുന്നവർ അല്ലെന്ന് കാണാം. ഒന്നുകിൽ ജാമ്യത്തിൽ ഇറങ്ങിയവർ അല്ലെങ്കിൽ പരോൾ ലഭിച്ചവരാണ്. കൃത്യമായി ഇവരെ വിലയിരുത്തുന്നതിൽ പോലീസിന് ഉണ്ടാകുന്ന വീഴ്ചയാണ് ഇത്തരം അക്രമങ്ങൾ നടത്താൻ അവർ മടിക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു.
പോലീസ് കൃത്യമായി ഇടപെട്ടിരുന്നങ്കിൽപാലക്കാട്ട് നെന്മാറയിൽ രണ്ട് പെൺകുട്ടികൾ അനാദരാകില്ലായിരുന്നു.
കാപ്പനിയമപ്രകാരം നാടുകടത്തിയവർ ഒരാൾ പോലും സ്വന്തം ജില്ല വിട്ട് പോകുന്നില്ല. ഇക്കാര്യത്തിൽ പോലീസ് കുറ്റകരമായ അനാസ്ഥ കാട്ടുകയാണെന്ന് ഫ്രാൻസിസ് ജോർജ് ആരോപിച്ചു. തൃശൂർ ജില്ലയിൽ കാപ്പനിയമ പ്രകാരം നാടുകടത്തിയ പ്രതി തൃശൂർ ജില്ലയിൽ തന്നെ പ്രശ്നമുണ്ടാക്കിയത് കഴിഞ്ഞ ദിവസം ആണ്. പരോളിൽ ഇറങ്ങിയ പ്രതികളാണ് കഴിഞ്ഞ ദിവസങ്ങളിൽ തൃശൂരിലും പത്തനംതിട്ടയിലും വൃദ്ധകളായ സ്ത്രീകളെ ആക്രമിച്ചത്.
കേരളത്തിലെ ചെറുപ്പക്കാരുടെ ഇടയിൽ വളർന്ന് വരുന്ന ലഹരി ഉപയോഗം തടയുന്നതിന് ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.