കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ… വൈറ്റിലയിലെ സൈനികരുടെ ഫ്ലാറ്റിൻ്റെ…

കൊച്ചി : വൈറ്റിലയിൽ സൈനികർക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകൾ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി. ബി, സി ടവറുകളാണ് പൊളിച്ച് നീക്കി പുതിയത് പണിയേണ്ടത്. ഇവിടുത്തെ താമസക്കാരെ ഒഴിപ്പിക്കണമെന്നും ടവറുകൾ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ഫ്ലാറ്റുകൾ സുരക്ഷിതമല്ലെന്ന് കാണിച്ച് താമസക്കാർ തന്നെ നൽകിയ ഹർജിയിലാണ് ഉത്തരവ്. ചന്ദർ കുഞ്ച് എന്നാണ് അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ പേര്. മൂന്ന് ടവറുകളാണ് ഇവിടെയുള്ളത്. സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ, എന്നിവർക്കായിട്ടാണ് 2018ൽ ഫ്ലാറ്റ് നിർമ്മിച്ചത്.

ബലക്ഷയം സംഭവിച്ച ഫ്ലാറ്റിന്റെ രണ്ട് ടവറുകളിൽ താമസക്കാർ തുടരുന്നത് സുരക്ഷിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് ടവറുകൾ പൊളിച്ചു നീക്കാനും പുതിയത് പണിയാനും ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന് കോടതി നിർദ്ദേശം നല്‍കി. ഫ്ലാറ്റുകൾ പൊളിച്ച് നീക്കുന്നതിനും പുതിയത് പണിയുന്നതിനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണമെന്നും നിലവിലുള്ള ഫ്ലാറ്റുകളുടെ അതേ സൗകര്യവും വലിപ്പവും പുതുതായി നിർമ്മിക്കുന്ന ഫ്ലാറ്റുകൾക്ക് വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. 

വൈറ്റിലക്ക് അടുത്ത് സിൽവർ സാൻഡ് ഐലൻഡിലാണ് ഫ്ലാറ്റ് സമുച്ചയങ്ങൾ ഉള്ളത്. മൂന്ന് ടവറുകൾ ആയി 264 ഫ്ലാറ്റുകളാണ് സ്ഥലത്തുള്ളത്. ഫ്ലാറ്റുകളുടെ താമസക്കാർക്ക് പ്രതിമാസ വാടക നൽകണമെന്നും പുതിയ ഫ്ലാറ്റുകളുടെ നിർമ്മാണം പൂർത്തിയാകും വരെ അത് തുടരണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. 21000 മുതൽ 23000 വരെ രൂപ മാസ വാടക ഇനത്തിൽ നൽകണമെന്നാണ് നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!