ചോറ്റാനിക്കരയിലെ പെണ്‍കുട്ടി നേരിട്ടത് ക്രൂര പീഡനം; നില അതീവ ഗുരുതരം

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തില്‍ നിന്നും ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പെണ്‍കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. തലയ്‌ക്കേറ്റ ക്ഷതമാണ് കൂടുതല്‍ ഗുരുതരമായിട്ടുള്ളത്. പെണ്‍കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ സൂചിപ്പിക്കുന്നത്.

സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയുടെ സുഹൃത്തായ തലയോലപ്പറമ്പ് സ്വദേശി അനൂപിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. ബലാത്സംഗ കേസും ചുമത്തിയിട്ടുണ്ട്. അനൂപിനെ ഇന്ന് വീണ്ടും പൊലീസ് വിശദമായി ചോദ്യം ചെയ്യും.

അനൂപ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിറയെ ഇടിച്ചതിന്റെ പാടുകളുണ്ട്. മറ്റൊരാളുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടെന്ന സംശയത്താലായിരുന്നു ഉപദ്രവം. പെണ്‍കുട്ടിയുടെ വീട്ടിലെത്തുമ്പോള്‍ അനൂപ് ലഹരി ഉപയോഗിച്ചിരുന്നില്ല. പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കിയിരുന്നതായി പ്രതി പൊലീസിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

മർദ്ദനത്തിനൊടുവിൽ അനൂപ് പെൺകുട്ടിയുടെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചുവെന്നാണ് പൊലീസിന്റെ നിഗമനം. തര്‍ക്കത്തെത്തുടർന്ന് പെൺകുട്ടി സ്വയം ഷാള്‍ ഉപയോഗിച്ച് കഴുത്തിന് കുരുക്കിടുകയായിരുന്നു വെന്നാണ് അനൂപ് പൊലീസിനോട് പറഞ്ഞത്. പെൺകുട്ടിക്ക് ദേഹോപദ്രവമേട്ടിട്ടുണ്ടെന്നും അമ്മയുടെ പരാതിയിലാണ് അനൂപിനെതിരെ ബലാത്സംഗം, വധശ്രമ കേസുകൾ ചുമത്തിയതെന്നും പൊലീസ് പറഞ്ഞു. ലഹരി കേസിലെ പ്രതിയാണ് 24കാരനായ അനൂപ് എന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!