ബീജിംഗ് : ദേശീയപാത നിർമ്മാണത്തിന് സ്ഥലം വിട്ടുകൊടുക്കാൻ വിസമ്മതിച്ചവരുടെ വീടിന് മുകളിലൂടെ റോഡ് നിർമിച്ച് അധികൃതർ . രണ്ട് കോടി രൂപ നൽകി സ്ഥലം ഏറ്റെടുക്കാൻ അധികൃതർ ശ്രമം നടത്തിയിരുന്നു. എന്നാൽ വീട്ടുക്കാർ സമ്മതിച്ചില്ല. ഇതോടെ അധികൃതർ നിർമാണവുമായി മുന്നോട്ടു പോവുകയായിരുന്നു.
ചൈനയിലാണ് സംഭവം. ജിൻസിയ എന്ന പ്രദേശത്തുള്ള ഹുവാങ് പിംഗ് ആണ് പണം നിരസിക്കുകയും സ്ഥലം വിട്ടുകൊടുക്കാതിരിക്കുകയും ചെയ്തത്. എന്നാൽ ഇപ്പോൾവീട്ടുകാർക്ക് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. വീടിന് ചുറ്റും പൊടിപടരുകയും വലിയ ഒച്ച സ്ഥിരമായി ഉണ്ടാകുകയും ചെയ്തതോടെ തങ്ങൾക്ക് ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. തുക നിരസിച്ചതിൽ ഇപ്പോൾ താൻ ഖേദിക്കുന്നുവെന്നാണ് ഹുവാങ് പിംഗ് പറയുന്നത്.
എക്‌സ്പ്രസ് വേ തുറന്നുകഴിഞ്ഞാൽ വീട്ടിൽ താമസിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കാൻ സാധിക്കുന്നില്ല. നിലവിൽ ശബ്ദം കാരണം ഉറങ്ങാൻ പറ്റാത്ത അവസ്ഥയിലാണെന്നും ഹുവാങ് പറഞ്ഞു .
രണ്ട് നിലയിലുള്ള മേൽക്കുരയുടെ ഉയരത്തിലൂടെയാണ് എക്‌സ്പ്രസ് പാത കടന്നു പോവുന്നത്. ഇയാൾ സ്ഥലം വിട്ടു കൊടുക്കാതെയായപ്പോൾ വീടിന് ചുറ്റും മണ്ണിട്ട് ഉയർത്തിയാണ് ഹൈവേ നിർമാണം നടത്തിയിരിക്കുന്നത്. ഇവരോട് നിരവധി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഇവർ വഴങ്ങാതെയായതോടെയാണ് ഈ മാർഗം സ്വീകരിച്ചത് എന്ന് അധികൃതർ പറയുന്നത്
