വനിതാ ടി20 ലോകകപ്പിന് ഇന്ന് തുടക്കം; ഇന്ത്യയുടെ ആദ്യ മത്സരം ന്യൂസിലന്‍ഡിനെതിരെ

അബുദാബി: വനിതാ ടി 20 ലോകകപ്പ് മല്‍സരങ്ങള്‍ ഇന്ന് തുടക്കമാകും. രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ നിന്ന് വേദി യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ഷാര്‍ജയിലും, ദുബായിലുമായാണ് മല്‍സരങ്ങള്‍. യുഎഇ സമയം ഉച്ചക്ക് രണ്ടിന് ഷാര്‍ജയില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ബംഗ്ലാദേശ് അയര്‍ലന്‍ഡിനെ നേരിടും. വൈകുന്നേരം ആറിന് ദുബായില്‍ പാകിസ്ഥാന്‍ ശ്രീലങ്കയുമായി ഏറ്റുമുട്ടും.

വെള്ളിയാഴ്ച വൈകീട്ട് ദുബായില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. ഈമാസം ആറിന് ഉച്ചയ്ക്ക് രണ്ടിനായിരിക്കും ഇന്ത്യ പാക് പോരാട്ടം. ഇതുവരേ കിരീടം സ്വന്തമാക്കാത്ത ഇന്ത്യയ്ക്ക് ഇത്തവണ ഏതുവിധേനയും കപ്പ് നേടണമെന്ന ലക്ഷ്യമാണുള്ളത്. 2020ല്‍ ഇന്ത്യ ആദ്യമായി ടി20 ലോകകപ്പ് ഫൈനലിലെത്തി. എന്നാല്‍ അപ്രതീക്ഷിതമായി ഓസ്ട്രേലിയയോട് തോറ്റു. ക്രിക്കറ്റില്‍ മികവ് പുലര്‍ത്തുന്ന ഓസീസ് വനിതാ ടീം ഇതുവരെ ആറ് തവണയാണ് ലോക കിരീടം നേടിയത്.

വയനാട് മാനന്തവാടി സ്വദേശി സജ്ന സജീവന്‍, തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ആശാ ശോഭന എന്നീ മലയാളികള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ടീം. ഇന്ത്യയുടെ എല്ലാമല്‍സരങ്ങള്‍ക്കും ദുബായ് ക്രിക്കറ്റ് സ്റ്റേഡിയാണ് വേദി. പുരുഷ-വനിതാ മല്‍സരങ്ങളുടെ സമ്മാനതുക ഏകീകരിച്ചതിന് ശേഷം നടക്കുന്ന ആദ്യ ലോകകപ്പാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!