റഷ്യന്‍ കൂലിപ്പട്ടാളത്തിലെ മുഴുവന്‍ ഇന്ത്യക്കാരെയും മോചിപ്പിക്കണം; വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരെയും മോചിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. റഷ്യന്‍ അധികൃതരോടും ന്യൂഡല്‍ഹിയിലെ റഷ്യന്‍ എംബസിയോടും ഈ ആവശ്യം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ യുക്രൈന്‍ യുദ്ധഭൂമിയില്‍ ഷെല്ലാക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.

റഷ്യന്‍ സൈന്യത്തില്‍ പാചകക്കാര്‍, സഹായികള്‍ തുടങ്ങി സപ്പോര്‍ട്ട് സ്റ്റാഫുകളായി സേവനമനുഷ്ഠിക്കുന്ന എല്ലാ ഇന്ത്യക്കാരെയും മോചിപ്പിക്കണമെന്ന് ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രൈന്‍- റഷ്യ യുദ്ധത്തില്‍ കുറഞ്ഞത് ഒമ്പത് ഇന്ത്യന്‍ വംശജരെങ്കിലും മരിച്ചിട്ടുണ്ട്.രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

‘വിഷയം മോസ്‌കോയിലെ റഷ്യന്‍ അധികാരികളോടും ന്യൂഡല്‍ഹിയിലെ റഷ്യന്‍ എംബസിയോടും ശക്തമായി ഉന്നയിച്ചിട്ടുണ്ട്. അവശേഷിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ നേരത്തെ വിട്ടയക്കാനുള്ള ആവശ്യം ആവര്‍ത്തിച്ചിട്ടുണ്ട്,’ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!