കായംകുളം: അർമേനിയയിൽ ജോലി നൽകാമെന്ന് പറഞ്ഞ് വിസ തട്ടിപ്പ് നടത്തിയ ട്രാവൽ ഏജൻസി ഉടമയെ കായംകുളം പൊലീസ് അറസ്റ്റു ചെയ്തു. അർമേനിയയിൽ ഡെലിവറി ബോയി ആയി വിസ നൽകാമെന്ന് പറഞ്ഞ് വയനാട് സ്വദേശിയിൽ നിന്നും 2,56,900 രൂപയും താമരക്കുളം സ്വദേശിയിൽ നിന്നും 1,50,000 രൂപയും വാങ്ങി കബളിപ്പിച്ച കേസിലാണ് കായംകുളം രണ്ടാംകുറ്റിയിൽ സഫിയ ട്രാവൽസ് എന്ന സ്ഥാപനം നടത്തുന്ന ചുനക്കര നടുവിലേ മുറിയിൽ മലയിൽ വീട്ടിൽ ഷാൻ (38) അറസ്റ്റിലായത്.
നിരവധി ആൾക്കാരിൽ നിന്ന് ഇയാൾ പണം തട്ടിയെടുത്തതായി സംശയമുണ്ട്. മുമ്പ് കായംകുളം മുരിക്കുംമൂട്ടിൽ ഇൻഷാ ട്രാവൽസ് എന്ന പേരിൽ സ്ഥാപനം നടത്തി തട്ടിപ്പ് നടത്തിയതിനെ തുടർന്ന് പൊലീസ് റെയ്ഡ് നടത്തി കേസ് എടുത്തതിനെ തുടർന്നാണ് സഫിയ ട്രാവൽസ് എന്ന പേരിൽ പുതിയ സ്ഥാപനം തുടങ്ങിയത്.
തട്ടിച്ചെടുത്ത പണം കൊണ്ട് ആഡംബര വീട് നിർമ്മിച്ചിരുന്നു. കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ കായംകുളം സി ഐ അരുൺ ഷാ, എ എസ് ഐ ഹരി , പൊലീസ് ഉദ്യോഗസ്ഥരായ ബിജു, അഖിൽ മുരളി, ഗോപകുമാർ, വിഷ്ണു എസ് നായർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.