തൃശൂര്‍: നാട്ടികയില്‍ തടികയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേര്‍ക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്. 2കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് മരിച്ചത്. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്. 2കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് മരിച്ചത്. ഇവര്‍ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.
പുലര്‍ച്ചെ 4 നാണ് അപകടം സംഭവിച്ചത്. കിടന്നുറങ്ങിയ സംഘത്തില്‍ 10 പേര്‍ ഉണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് പെരുമ്പാവൂരിലേയ്ക്ക് പോവുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. തടി കയറ്റി കണ്ണൂരില്‍ നിന്ന് വന്ന ലോറിയാണ് ആളുകള്‍ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്. കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
ബാരിക്കേഡ് ഇടിച്ചു തെറിപ്പിച്ചു വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ഇതിനു ശേഷം ലോറി ഓടിച്ച് പോകാൻ നടത്തിയ ശ്രമം നാട്ടുകാർ തടഞ്ഞ് വണ്ടിയിലെ ഡ്രൈവറെയും സഹായിയെയും തടഞ്ഞു വെച്ച് പോലീസിന് കൈമാറുകയായിരുന്നു. കണ്ണൂർ ജില്ലയിലെ ആലക്കോട് സ്വദേശികളായ ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്. വണ്ടിയുടെ ക്ലീനർ ആണ് വാഹനം ഓടിച്ചിരുന്നത്. ഇവർ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു .