പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഷാഫി പറമ്പിലും കോൺഗ്രസിന് ഒരു ആലയുടെ കീഴിൽകെട്ടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇന്ന് കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാവ് പോലും പാണക്കാട് തങ്ങളെ കാണണം എന്ന നിലയിലേക്ക് മാറിയിരുന്നു. സമ്മർദ്ദ ശക്തികൾക്ക് കോൺഗ്രസ് വഴങ്ങിയെന്നും സുരേന്ദ്രൻ പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിൽ ചേരുന്നവർ എന്ത് കൊണ്ടാണ് മറ്റ് സാമുദായിക നേതാക്കളെ കാണാത്തത്?. എന്തുകൊണ്ടാണ് കോൺഗ്രസിൽ ചേരുന്നവർ ക്രൈസ്തവ സഭാ മേലദ്ധ്യക്ഷൻമാരെ കാണാത്തത്?. എന്ത് കൊണ്ടാണ് ജി.സുകുമാരൻ നായരെയോ വെള്ളാപ്പള്ളി നടേശനയോ കാണാത്തത്?. കോൺഗ്രസ് സമ്മർദ്ദശക്തികൾക്ക് വഴങ്ങിയിരിക്കുന്നു. വോട്ടുകൾ മാത്രമാണ് ഇന്ന് കോൺഗ്രസിന്റെ ലക്ഷ്യം.
പണ്ട് എല്ലാവരെയും ഒരുപോലെ ഉൾക്കൊണ്ടിരുന്ന പാർട്ടി ആയിരുന്നു പാലക്കാട്ടെ കോൺഗ്രസ്. എന്നാൽ ഇന്ന് ആ അവസ്ഥമാറി. ഷാഫിയും സതീശനും കോൺഗ്രസിനെ ഒരു കൂട്ടരുടെ ആലയിൽ കെട്ടിയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കോൺഗ്രസിന് മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ട്. ഈ ബന്ധം നിഷേധിക്കാൻ ഇതുവരെ സതീശൻ തയ്യാറായിട്ടില്ല. എസ്ഡിപിഐയുടെ നോട്ടീസുകൾ കൊണ്ട് വീടുകൾ കയറി ഇറങ്ങാൻ സതീശന് നാണമാകുന്നില്ലേ?
തെരഞ്ഞെടുപ്പ് ജയിക്കാൻ യുഡിഎഫ് വിനാശകരമായ കൂട്ടുകെട്ട് ഉണ്ടാക്കി.യുഡിഎഫ് എൽഡിഎഫ് വർഗീയ രാഷ്ട്രീയത്തിന് ഈ ഉപതിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടി ലഭിച്ചിരിക്കും. പാലക്കാട് നഗരസഭാ ഭരണം അട്ടിമറിയ്ക്കാൻ കോൺഗ്രസ് നീക്കം നടത്തി. എന്നാൽ കെ.സി വേണുഗോപാലിന് വന്നത് പോലെ തിരിച്ച് പോകേണ്ടിവന്നു. സന്ദീപിന്റെ പാർട്ടി മാറ്റം എന്ത് ചലനമാണ് ഉണ്ടാക്കിയത് എന്നും സുരേന്ദ്രൻ ചോദിച്ചു.
