ഗ്വാളിയോർ : ലഹരിക്ക് അടിമയായ മകനെ വാടക കൊലയാളികളെ വച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ 28കാരനായ ഇർഫാൻ ഖാനെ രണ്ടംഗ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ച് പിതാവ് ഹസൻ ഖാൻ കൊന്നെന്നാണ് പൊലീസ് കണ്ടെത്തിയത്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം.
ഇർഫാൻ ഖാൻ മയക്കുമരുന്നിനും ചൂതാട്ടത്തിനും അടിമയായിരുന്നു. ദുശ്ശീലങ്ങൾ കാരണം കുടുംബവുമായുള്ള ബന്ധം വഷളായി. ഇത് വഴക്കുകൾക്കും സംഘർഷങ്ങൾക്കും ഇടയാക്കി. നിരാശനായ ഹസൻ ഖാൻ ഇർഫാനെ ഇല്ലാതാക്കാൻ പദ്ധതിയിട്ടു. അർജുൻ എന്ന ഷറഫത്ത് ഖാൻ, ഭീം സിംഗ് പരിഹാർ എന്നിവർക്ക് കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതിനൊപ്പം 50,000 രൂപയും നൽകുകയായിരുന്നു. തുടർന്ന് ഇർഫാനെ ഇവർ വെടിവെച്ച് കൊല്ലുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹസൻ ഖാന്‍റെ മൊഴിയിലെ പൊരുത്തക്കേടുകൾ പൊലീസ് ശ്രദ്ധിച്ചതോടെയാണ് കേസിന്‍റെ ചുരുളഴിഞ്ഞത്. ഇർഫാന് നേരെ വെടിയുതിർത്ത അർജുനും ഭീം സിംഗ് പരിഹാറും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
