കണ്ണൂർ : കണ്ണൂരില്‍ ഇന്ന് റവന്യൂ മന്ത്രി കെ രാജൻ പങ്കെടുക്കേണ്ട മുഴുവന്‍ പരിപാടികളും മാറ്റിവെച്ചു. തരംമാറ്റ അദാലത്തിൻ്റെ സംസ്ഥാനതല ഉത്ഘാടനം കണ്ണൂരിൽ നടത്താതെ കാസർകോട് നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം റവന്യു വകുപ്പിന്‍റെ പങ്കാളിത്തത്തോടെയല്ലാതെ ഇന്നും നാളെയും ജില്ലയിൽ നടക്കുന്ന പരിപാടികളിൽ മന്ത്രി പങ്കെടുക്കും.
പരിപാടികള്‍ മാറ്റിയത് എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ കണ്ണൂർ കലക്ടർക്കൊപ്പം വേദി പങ്കിടാതിരിക്കാനാണെന്ന അഭ്യൂഹം ഉയർന്നിരുന്നു. എന്നാല്‍ ഇത് മന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. കളക്ടറുമായി നല്ല ബന്ധമാണെന്നും പരിപാടികൾ നേരത്തേ മാറ്റിയതാണെന്നും മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു.
എഡിഎം അഴിമതിക്കാരനല്ലെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും റവന്യൂ മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ആദ്യ ഘട്ടത്തിൽ എഡിഎമ്മിൻ്റെ മരണത്തിൽ പ്രാഥമികാന്വേഷണം നടത്താൻ ജില്ലാ കളക്ടറെ നിയമിച്ചത് മന്ത്രിയായിരുന്നു. എന്നാൽ കളക്ടർക്കെതിരെ ആരോപണം ഉയർന്നതോടെ അന്വേഷണ ചുമതല ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ ഗീതയ്ക്ക് നൽകുകയായിരുന്നു. റവന്യൂ വകുപ്പിൻ്റെ ആഭ്യന്തര അന്വേഷണത്തിൽ ജില്ലാ കളക്ടർക്കെതിരായ ആരോപണങ്ങളും പരിശോധിക്കുന്നുണ്ട്.