കോട്ടയം : വികസന മുരടിപ്പിന്റെയും വാഗ്ദാന ലംഘനങ്ങളുടെയും ശവപ്പറമ്പ് ആക്കി കോട്ടയം പാർലമെൻറ് മണ്ഡലത്തെ മാറ്റിയ ഇരു മുന്നണികളും കോട്ടയത്തെ ജനതയോട് വോട്ട് തേടുന്നതിന് പകരം മാപ്പ് അപേക്ഷിക്കുകയാണ് ചെയ്യേണ്ടതെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് ജി. ലിജിൻ ലാൽ.
വികസന പദ്ധതികളുടെ പേരു പറഞ്ഞ് പെരുമ്പറ അടിക്കുകയും പിന്നീട് അത് വിസ്മരിക്കുകയും ചെയ്യുകയാണ് ഇരു മുന്നണികളുടെയും രീതി.
കോട്ടയം നഗര മധ്യത്തിലെ അസ്ഥിപഞ്ജരമായ ആകാശപാത മുതൽ ഈ പട്ടിക തുടങ്ങുന്നു. മൂന്നു പതിറ്റാണ്ടായിട്ടും പൂർത്തിയാക്കാനാവാത്ത കടുത്തുരുത്തി ബൈപ്പാസ്, പത്തു വർഷമായിട്ടും തുറക്കാത്ത കുറവിലങ്ങാട് സയൻസ് സിറ്റി, കടുത്തുരുത്തി
കേന്ദ്രീയ വിദ്യാലയം, വേമ്പനാട് കായലിനു കുറുകെയുള്ള മാക്കേൽക്കടവ് – നേരെ കടവ് പാലം. ആലപ്പുഴ കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച് കുമരകം വഴിയുള്ള വെച്ചൂർ അഞ്ചുമനപ്പാലം അങ്ങനെ നീളുന്നു ആ പട്ടിക.
കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന് 30 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടും സ്ഥലം ഏറ്റെടുത്ത് നൽകാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ല.കടുത്തുരുത്തി ബൈപ്പാസിനും ഇതുതന്നെയാണ് അവസ്ഥ.ഇടതു വലതു മുന്നണികളുടെ ഭാഗമായിട്ടും സ്ഥലം എംഎൽഎക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനായില്ല.
കോട്ടയം നഗരത്തിന്റെ പ്രവേശന കവാടമായ കോടിമത പാലം ഒരു പതിറ്റാണ്ട് ആയിട്ടും യാഥാർത്ഥ്യമായിട്ടില്ല.
ഏറ്റുമാനൂർ മണ്ഡലത്തിലെ കാരിത്താസ് റെയിൽവേ മേൽപ്പാലം പൂർത്തിയായെ ങ്കിലും സ്ഥലം ഏറ്റെടുപ്പ് നടക്കാത്തതിനാൽ അപ്പ്രോച്ച് റോഡ് ഇനിയും സ്വപ്നമായി അവശേഷിക്കുന്നു. സമീപന പാത പൂർത്തിയാകാത്തതിനാൽ ഫലത്തിൽ റെയിൽവേ മേൽപാലം ഉപയോഗശൂന്യമാ യിരിക്കുകയാണ്.
നരേന്ദ്രമോദി സർക്കാരിന്റെ വികസന പദ്ധതികളുടെ പേരിൽ മേനിനടിച്ചാണ് കോട്ടയം എംപിയുടെ പ്രചാരണം.
പുതിയ പാസ്പോർട്ട് ഓഫീസ് റെയിൽവേ വികസനവും സ്വന്തം പേരിൽ എഴുതി ചേർത്ത് എങ്ങും പ്രചാരണ ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ് ഇടതുമുന്നണി സ്ഥാനാർത്ഥിയായ എം പി .
പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്ന ഇരു മുന്നണികൾക്കും എതിരായ ജനവിധിക്കാണ് കോട്ടയം തയ്യാറെടുക്കുന്നതെന്ന് ലിജിൻ ലാൽ പറഞ്ഞു.
വോട്ട് അഭ്യർഥിക്കാതെ ഇരുമുന്നണികളുംമാപ്പ് ചോദിക്കണം:
ജി. ലിജിൻ ലാൽ
