‘കാണാന്‍ പാടില്ല, തൊടാന്‍ പാടില്ല’; ഇത്തരം ചര്‍ച്ച കേരളത്തില്‍ മാത്രമെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ അയിത്തം കുറ്റകരമെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. കാണാന്‍ പാടില്ല, തൊടാന്‍ പാടില്ല എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ ചര്‍ച്ച. ഇത്തരം ചര്‍ച്ച കേരളത്തില്‍ മാത്രമെന്നും പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ കുറ്റകരമാണ്. ചിലയാളുകളെ കണ്ടു കൂടാ എന്നു പറയുന്നത് തെറ്റാണ്. ചിലരെ രണ്ടാം തരം പൗരന്മാരായാണ് കേരളത്തില്‍ കാണുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ആരെയാണ് കബളിപ്പിക്കുന്നതെന്നും ഗോവ ഗവര്‍ണര്‍ ചോദിച്ചു.

കേരളത്തിലെ ഇപ്പോഴത്തെ ചര്‍ച്ചവിഷയം ഇന്നയാളെ കാണാന്‍ പോയോ, ഇന്നയാളെ കണ്ടോ എന്നെല്ലാമാണ്. ഒരു ജനാധിപത്യത്തിന്റെ അടിത്തറയെയാണ് ഇങ്ങനെ ചോദിക്കുന്നവര്‍ ഇല്ലാതാക്കുന്നത്. ഒരു ജനാധിപത്യ സംവിധാനത്തില്‍ വ്യത്യസ്തമായ ആശയങ്ങള്‍, വ്യത്യസ്തമായ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവ വൈരുധ്യമല്ല, വൈവിധ്യമാണെന്നും പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

അതേസമയം, എഡിജിപിയും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ന്യായീകരിച്ചു. മുമ്പും ആര്‍എസ്എസ് നേതാക്കള്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ കാണുമായിരുന്നു. പിപി മുകുന്ദന്‍ ഡിജിപിയെ വരെ നേരില്‍ കാണുമായിരുന്നു. അതൊന്നും രഹസ്യമായിട്ടല്ലായിരുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!