തൊടുപുഴ : ഡ്യൂട്ടിക്കിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച സംഭവത്തിൽ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. മുട്ടം സ്റ്റേഷനിലെ സിപിഒ വെങ്ങല്ലൂർ സ്വദേശി സിനാജിനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള യുടെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള ഡ്യൂട്ടിക്കിടെ വനിത ഉദ്യോഗസ്ഥയെ മർദിച്ചതിനും സേനയ്ക്ക് അവമതിപ്പുണ്ടാക്കിയതിനുമാണ് നടപടി. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തൊടുപുഴ സിഐയ്ക്ക് ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി. ഈ റിപ്പോർട്ട് കിട്ടിയതിന് ശേഷമാകും തുടർനടപടി.
ഞായറാഴ്ച രാവിലെയാണ് തൊടുപുഴ സ്റ്റേഷനിലെ വനിത ഉദ്യോഗസ്ഥയെ സിനാജ് മര്‍ദിച്ചത്. മർദനമേറ്റ പൊലീസ് ഉദ്യോഗസ്ഥ ഇതുവരെ പരാതി നൽകിയിട്ടില്ല. എന്നിരുന്നാലും രഹസ്യാന്വേഷണവിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ റിപ്പോർട്ടിലാണ് അച്ചടക്കനടപടി എടുത്തിരിക്കുന്നത്.