ബംഗളൂരു: അർജുനായുള്ള തിരച്ചിലിൽ സിഗ്നൽ കിട്ടിയത് ഗംഗാവലി പുഴയ്ക്കടിയിൽ നിന്നെന്ന് സൈന്യം. സിഗ്നൽ കരയിൽ നിന്ന് 40 കിലോമീറ്റർ അകലെയാണെന്നും ലോറി മണ്ണിൽ പുതഞ്ഞു പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും സൈന്യം അറിയിച്ചു. സിഗ്നൽ കിട്ടിയ സ്ഥലത്ത് നാവികസേന നാളെ വിശദമായ തിരച്ചിൽ നടത്തും. വെള്ളത്തിൽ ഉപയോഗിക്കാവുന്ന ഫെറക്സ് ലൊക്കേറ്റർ 120 ഉം ഡീപ് സെർച്ച് മൈൻ ഡിറ്റക്റ്ററും ഉപയോഗിച്ചാവും സിഗ്നൽ ലഭിച്ച ഭാഗത്ത് തിരച്ചിൽ നടത്തുക.
കാണാതായ കോഴിക്കോട് സ്വദേശി അർജുനും ലോറിയും കരയിലെ മൺകൂനയ്ക്ക് അടിയിലില്ലെന്ന് ഇന്നത്തെ തിരച്ചിലിൻ്റെ അവസാനം സൈന്യം സ്ഥിരീകരിച്ചിരുന്നു. റോഡിൽ മണ്ണിനടിയിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്.
ഇന്നലെ 98 ശതമാനം മണ്ണും നീക്കിയെന്നും ലോറിയുടെ സാന്നിധ്യമില്ലെന്നും കർണാടക സ്ഥിരീകരിച്ചിരുന്നു. ഏഴാം ദിവസത്തെ തിരച്ചിലിലും അര്‍ജുനെ കാണാത്തതിൽ വലിയ നിരാശയിലാണ് കുടുംബം. പുഴയിലെ പരിശോധനക്കായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന.