ലക്നൗ : ഉത്തർ പ്രദേശ് ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു. കേന്ദ്ര നേതൃത്വത്തെ രാജി താല്പര്യം അറിയിച്ച് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയയെും ഉടൻ കാണുമെന്നാണ് വിവരം.
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ബിജെപി നേതാക്കൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നീക്കങ്ങൾ ശക്തമാക്കിയെന്നാണ് റിപ്പോർട്ട്. കേശവ് പ്രസാദ് മൗര്യ ഇന്നലെ ദൽഹിയിലെത്തി കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ച് സംഘടനാ ചമുതലകളിലേക്ക് മടങ്ങാനാഗ്രഹിക്കുന്നുവെന്ന് നേതാക്കളോട് കേശവ് പ്രസാദ് മൗര്യ പറഞ്ഞെന്നാണ് വിവരം. നേരത്തെ 2016 മുതൽ 2017 വരെ യുപി ബിജെപി അധ്യക്ഷനായിരുന്നു കേശവ് പ്രസാദ് മൗര്യ. അതേസമയം തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് നിലവിലെ സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി പറഞ്ഞു.
പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി പാർട്ടിയിലും സർക്കാറിലും അഴിച്ചുപണി നടത്താൻ കേന്ദ്ര നേതൃത്വം മുതിർന്നേക്കും. സംസ്ഥാനത്ത് പത്ത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം പ്രഖ്യാപിക്കും. ഇന്നലെ രാത്രി രാജ്ഭവനിലെത്തി യുപി ഗവർണർ ആനന്ദിബെൻ പട്ടേലിനെ യോഗി ആദിത്യനാഥ് കണ്ടിരുന്നു.