വൈക്കം : മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ബിജെപി പ്രവർത്തകൻ പൊലീസ് പിടിയിൽ. മേവെള്ളൂർ ഓലിക്കരയിൽ എസ് മനോജ് കുമാർ(49) ആണ് പൊലീസ് പിടിയിലായത്.
കടുത്തുരുത്തി അർബൻ കോപ്പറേറ്റീവ് ബാങ്കിന്റെ വെള്ളൂർ ശാഖയിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
രണ്ട് തവണയായി 8 പവൻ്റെ മുക്കുപണ്ടം പണയം വെച്ച് ഏകദേശം 248000 രൂപയാണ് ഇയാൾ ബാങ്കിനെ കബളിപ്പിച്ച് കൈക്കലാക്കിയത്. ബാങ്കിന് പലിശയടക്കം 269665 രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ബാങ്കിൻ്റെ പഴയ അപ്രൈസർക്ക് പകരം എത്തിയ പുതിയ അപ്രൈസർ കഴിഞ്ഞ ദിവസം ബാങ്കിലെ സ്വർണം പരിശോധിക്കുന്നതിനിടെ മനോജ് പണയംവച്ച സ്വർണ്ണം മുക്ക്പണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് ബാങ്കിൻ്റെ സെക്രട്ടറിയുടെ പരാതിയിൽ വെള്ളൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പൊലീസ് നടത്തിയ തെരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു.
സുഹൃത്തിന് വേണ്ടി ഇയാൾ പണയം വെച്ചതാണ് ഉരുപ്പടികളെന്നും പറയുന്നു. ഇയാൾക്ക് നിലവിൽ ബിജെപി യുടെ ഔദ്യോഗിക ചുമതലകളൊന്നും ഇല്ലെന്ന് ജില്ലാ ജനറൽസെക്രട്ടറി പി ജി ബിജുകുമാർ അറിയിച്ചു.
