കോട്ടയം: വിദ്യാര്‍ത്ഥിനിയുടെ കണ്‍സഷന്‍ ടിക്കറ്റിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബസ് കണ്ടക്ടറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. കോട്ടയം-മാളികക്കടവ് കോളനി റൂട്ടില്‍ ഓടുന്ന തിരുനക്കര ബസിലെ കണ്ടക്ടര്‍ പൂവന്തുരുത്ത് ചന്ദ്രവിലാസത്തില്‍ പ്രദീപിനാണ് മര്‍ദനമേറ്റത്. അക്രമികളിലൊരാള്‍ ഹെല്‍മറ്റ് കൊണ്ട് കണ്ടണ്ടക്ടറുടെ തല അടിച്ചു പൊട്ടിച്ചു.
സ്റ്റുഡന്‍സ് കണ്‍സഷന്‍ കാര്‍ഡില്ലാതെ ടിക്കറ്റ് എടുത്ത വിദ്യാര്‍ഥിനിയുടെ യാത്ര ചോദ്യം ചെയ്തതിനാണ് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ചേര്‍ന്ന് കണ്ടക്ടറെ മര്‍ദ്ദിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.
യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും കണ്‍സഷന്‍ കാര്‍ഡും സ്‌കൂള്‍ ബാഗുമില്ലാതെയാണ് വിദ്യാര്‍ത്ഥിനി കണ്‍സഷന്‍ ആവശ്യപ്പെട്ടതെന്ന് കണ്ടണ്ടക്ടര്‍ പ്രദീപ് പറയുന്നു. എന്നാല്‍ കാര്‍ഡ് കൈവശം ഇല്ലാതിരുന്നിട്ടും വിദ്യാര്‍ത്ഥിനിക്ക് താക്കീത് നല്‍കി കണ്ടക്ടര്‍ കണ്‍സഷന്‍ അനുവദിച്ചു.
തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ബസില്‍ നിന്ന് ഇറങ്ങി ഒരു മണിക്കൂറിന് ശേഷം ബന്ധുക്കള്‍ക്കൊപ്പമെത്തി ബസ് തടഞ്ഞ് നിര്‍ത്തി കണ്ടക്ടറെ മര്‍ദ്ദിക്കുകയായിരുന്നു. ബസില്‍ ഉണ്ടായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകന്റെയും യാത്രക്കാരുടെയും മുമ്പില്‍ വെച്ചായിരുന്നു പ്രദീപിന് മര്‍ദ്ദനമേറ്റത്. തടയാന്‍ ശ്രമിച്ച പ്രദീപിന്റെ മകനെയും അക്രമികള്‍ വെറുതെ വിട്ടില്ല.
ഇതിനിടെ പെണ്‍കുട്ടിയെ മുന്‍നിര്‍ത്തി കണ്ടക്ടര്‍ക്കെതിരെ പോക്‌സോ കേസ് എടുപ്പിക്കാനുള്ള നീക്കങ്ങള്‍ അക്രമികളുടെ ഭാഗത്തുനിന്ന് തുടങ്ങിയിട്ടുണ്ട്. ഇരുവരുടെയും പരാതിയിൽ ചിങ്ങവനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
