മലപ്പുറം : തിരൂർ റെയിൽവേ സ്റ്റേഷൻ സിറ്റി ജംഗ്ഷൻ റോഡിൽ വച്ച് 12 കിലോയോളം കഞ്ചാവുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന ലോബിയിലെ കണ്ണികളാണ് അറസ്റ്റിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ബംഗാൾ സ്വദേശികളായ പാറുൽ ബീവി (38 ), അർജുന ബീവി (44 ) എന്നിവരെ തിരൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അജയന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
ആവശ്യക്കാരെ കണ്ടെത്തി ചില്ലറ കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന തിരൂരങ്ങാടി തെന്നല സ്വദേശി റഫീഖിനെയും (38 ) അറസ്റ്റ് ചെയ്തു. ലഹരിക്കടത്തിൽ ഉൾപ്പെട്ടിട്ടുള്ള കൂടുതൽ ആളുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എക്സൈസ് അറിയിച്ചു.
തിരൂർ എക്സൈസ് സർക്കിൾ ഓഫീസും എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡും തിരൂർ എക്സൈസ് റെയിഞ്ച് ഓഫീസും സംയുക്തമായിട്ടാ യിരുന്നു പരിശോധന. ഉത്തര മേഖല സ്‌ക്വാഡ് ഇൻസ്‌പെക്ടർ ടി ഷിജുമോൻ ആണ് രഹസ്യ വിവരം ശേഖരിച്ചത്.
അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ കെ എം ബാബുരാജ്, എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡ് അംഗങ്ങളായ പ്രിവന്റ്റ്റീവ് ഓഫീസർമാരായ ഷിബു ശങ്കർ കെ, പ്രദീപ് കുമാർ കെ, സിവിൽ എക്സൈസ് ഓഫീസർ അരുൺ പാറോൽ, തിരൂർ എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്, ദീപു, റിബീഷ് കെ വി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സ്മിത കെ, സജിത സി പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ചന്ദ്രമോഹൻ എന്നിവർ അടങ്ങിയ ടീമാണ് അന്വേഷണം നടത്തിയത്.
മലപ്പുറത്ത് കഞ്ചാവുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ 3 പേർ പിടിയിൽ
