കൊച്ചിയില്‍ വന്‍ ലഹരിവേട്ട. മുപ്പതുകോടിയുടെ കൊക്കെയ്ൻ വയറ്റിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ദമ്പതികളെ ഡിആർഐ പിടികൂടി.
ദോഹയില്‍നിന്നുള്ള വിമാനത്തിൽ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ടാൻസാനിയൻ സ്വദേശികളായ ഒമറി അത്തുമണി ജോങ്കോ, വേറോനിക്ക അഡ്രഹേം എന്നിവരാണ് പിടിയിലായത്.
ലഹരിമരുന്ന് ക്യാപ്‌സൂള്‍ രൂപത്തിലാക്കി വിഴുങ്ങിയാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. ഇവരെ ആലുവ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.ഇതേത്തുടര്‍ന്ന് ഇവരുടെ ശരീരത്തില്‍ നിന്നും വിഴുങ്ങിയ മയക്കുമരുന്ന് പുറത്തെടുക്കുകയാണ്. പുരുഷന്റെ വയറ്റില്‍ നിന്നും രണ്ടു കിലോ കൊക്കെയ്‌നാണ് കണ്ടെടുത്തത്. 15 കോടിയോളം രൂപ വിലമതിക്കുമെന്നാണ് വിലയിരുത്തല്‍.സ്ത്രീയുടെ വയറ്റിലും രണ്ടു കിലോ കൊക്കെയ്ന്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. ദഹിക്കാത്ത തരത്തിലുള്ള ടേപ്പ് ഉപയോഗിച്ചാണ് മയക്കുമരുന്ന് പൊതിഞ്ഞിരുന്നത്.യുവാവിനെ റിമാന്‍ഡ് ചെയ്തു. സ്ത്രീ ആശുപത്രിയില്‍ തുടരുകയാണ്.
