വയനാടിനോട് ഗുഡ്ബൈ പറഞ്ഞ് രാഹുല്‍; പകരം പ്രിയങ്ക എത്തും

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിയും. രാഹുല്‍ ഒഴിയുന്ന വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാനും തീരുമാനമായി. വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ആയത്.

വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. ഏഴു കേന്ദ്രമന്ത്രിമാരെ തോല്‍പ്പിച്ച് ഇന്ത്യ സഖ്യം യുപിയില്‍ മികച്ച വിജയം തേടിയതോടെ സംസ്ഥാനത്തെ പാര്‍ട്ടി പുനരുജ്ജീവിക്കാനാണ് രാഹുലിന്റെ ശ്രമം. യുപിയില്‍ 17 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ആറ് സീറ്റില്‍ വിജയിച്ചിരുന്നു.

രാഹുല്‍ വയാനാട് ഒഴിയുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേരത്തെ സൂചന നല്‍കിയിരുന്നു. ഇരു മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് സന്തോഷം തരുന്ന തീരുമാനമെടുക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

2019 ലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ ആദ്യമായി മത്സരിച്ചത്. അന്ന് സംസ്ഥാനത്തെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സിറ്റിങ് സീറ്റായ അമേഠിയില്‍ മത്സരിച്ചെങ്കിലും സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. ഇത്തവണ രാഹുല്‍ അമേഠിക്ക് പകരം റായ്ബറേലിയിലാണ് മത്സരിച്ചത്. അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരാജയപ്പെടുത്തി മണ്ഡലം തിരിച്ചുപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!