മോദി തിരികെ ഡ്രൈവിംഗ് സീറ്റിൽ; ഇന്ന് ഓഹരി വിപണികൾ കുതിച്ചുയരും: ട്രേഡിങ് ഹൗസുകളുടെ വിലയിരുത്തലുകൾ വായിക്കാം

മുംബൈ : ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ജൂണ്‍ നാലിന് ഓഹരി വിപണി താഴ്ന്നെങ്കിലും തൊട്ടടുത്ത് മൂന്ന് ദിവസങ്ങളില്‍ ഓഹരി വിപണി ഉയര്‍ന്നു. മോദി സര്‍ക്കാര്‍ മൂന്നാമതും അധികാരമേല്‍ക്കുമെന്ന് ഉറപ്പായിരുന്നു ആ ഉയര്‍ച്ചയ്‌ക്ക് പിന്നില്‍.

കഴിഞ്ഞ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കും വ്യാവസായിക നയങ്ങള്‍ക്കും തുടര്‍ച്ചയുണ്ടാകുമെന്ന ചിന്തയായിരുന്നു ഇതിന് പിന്നില്‍.

ജൂണ്‍ 9ന് വൈകിട്ട് നരേന്ദ്രമോദി മൂന്നാമതും ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരത്തിലേറിയതോടെ അനിശ്ചിതത്വങ്ങള്‍ നീങ്ങിക്കഴിഞ്ഞു. ഇതോടെ ഇന്ന് (ജൂണ്‍ 10) ഓഹരി വിപണിയില്‍ വന്‍ കുതിച്ചുകയറ്റം ഉണ്ടാകുമെന്ന് പല വിദഗ്ധരും പ്രവചിക്കുന്നു.

ഏറ്റവും ഒടുവിലത്തെ വ്യാപാര ദിനമായ ജൂണ്‍ ഏഴ് വെള്ളിയാഴ്ച വിദേശ നിക്ഷേപക സ്ഥാപനങ്ങളാണ് ഓഹരികള്‍ വാങ്ങിക്കൂട്ടിയത്. അവര്‍ തിങ്കളാഴ്ചയും ഓഹരികള്‍ വാങ്ങിക്കൂട്ടുമെന്നാണ് ട്രേഡിംഗ് ഹൗസുകള്‍ വിശ്വസിക്കുന്നത്.

ഇപ്പോള്‍ 22,900ന് മുകളില്‍ നില്‍ക്കുന്ന നിഫ്റ്റി ചിലപ്പോള്‍ 23,600 മുതല്‍ 23,700 വരെയുള്ള നിലവാരത്തിലേക്ക് ഉയര്‍ന്നേക്കാമെന്നാണ് ആക്സിസ് സെക്യൂരിറ്റിയുടെ രാജേഷ് പാല്‍വിയ പറയുന്നത്. ജൂണ്‍ നാലിന്റെ തിരിച്ചടിക്ക് ശേഷം കഴിഞ്ഞ മൂന്ന് വ്യാപാരദിനങ്ങളില്‍ വിപണി വന്‍നഷ്ടം തിരിച്ച്‌ പിടിച്ചതോടെയാണ് ആത്മവിശ്വാസം കൂടിയിരിക്കുന്നത്.

പ്രതിരോധം, എഫ് എംസിജി, ബാങ്കിംഗ്, ടൂവീലര്‍, ഫാര്‍മ രംഗങ്ങളില്‍ വീണ്ടും പോസിറ്റീവായ ഉയര്‍ച്ചകള്‍ ഉണ്ടാകുമെന്നും രാജേഷ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!