ചങ്ങനാശ്ശേരി : നഗരത്തിൽ രാത്രി മാതാപിതാക്കൾക്കൊപ്പം നടന്നുപോവുകയായിരുന്ന പെൺകുട്ടിക്കു നേരെ യുവാവിന്റെ അതിക്രമം.
ഇന്നലെ രാത്രി 9.15നു ചങ്ങനാശേരി നഗരമധ്യത്തിൽ മുനിസിപ്പൽ ആർക്കേഡിനു മുന്നിലാണു സംഭവം.
പ്രധാന റോഡിലൂടെ അച്ഛനും അമ്മയ്ക്കുമൊപ്പം നടന്നുപോയ പെൺകുട്ടിയെ യുവാവ് ആക്രമിക്കുകയായിരുന്നു.
സമീപത്തെ വ്യാപാരികളും ഓട്ടോഡ്രൈവർമാരും യുവാവിനെ തടഞ്ഞുവച്ചു. ഈ സമയം റോഡിലൂടെ നടന്നുവന്ന 2 യുവാക്കൾ ആൾക്കൂട്ടത്തിനു നേരെ മുളകുസ്പ്രേ പ്രയോഗിച്ചു. ഈ തക്കത്തിന് അക്രമി ഓടിപ്പോയി.

നഗര മധ്യത്തിൽ നടന്ന സംഭവം സ്റ്റേഷനിൽ വിവരമറിയിച്ചിട്ടും യഥാസമയം പൊലീസെത്തിയില്ല.
സ്ഥലത്തെത്തിയ ജോബ് മൈക്കിൾ എംഎൽഎയും പൊലീസിനെ വിളിച്ചു. എന്നാൽ, ഏറെക്കഴിഞ്ഞാണു പൊലീസ് സംഘം 2 ജീപ്പുകളിലെത്തിയത്. കൃത്യസമയത്തെത്താതിരുന്ന പൊലീസിനെ എംഎൽഎ ശകാരിച്ചു. സ്പ്രേ പ്രയോഗിച്ചവരെ നാട്ടുകാർ പൊലീസിനു കൈമാറി. പെൺകുട്ടിയെ ആക്രമിച്ച യുവാവിനെ പിടികൂടാനായില്ല.
പിടിയിലായവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
