എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് വഴിയൊരുക്കിയത് കേരള കോണ്‍ഗ്രസ് നിലപാട്; രാജ്യസഭ സീറ്റ് എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്ന് ജോസ് കെ മാണി

കോട്ടയം: സംസ്ഥാനത്ത് ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലൊന്ന് ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ധാരണ. സീറ്റില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയില്‍ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. രാജ്യസഭ സീറ്റു സംബന്ധിച്ച് ഇടതുമുന്നണിയും സിപിഎമ്മും തീരുമാനമെടുക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയുടെ ഭാഗമായ ശേഷം കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് വഴിയൊരുക്കിയതായി ജോസ് കെ മാണി വ്യക്തമാക്കി. ഓരോ തവണയും മുന്നണിയെ മാറിമാറി പരീക്ഷിക്കുന്ന ശിലമാണ് കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ഉണ്ടായിരുന്നത്. അതിലൊരു മാറ്റമുണ്ടാകാന്‍ കാരണമായത് കേരള കോണ്‍ഗ്രസിന്റെ തീരുമാനമാണെന്ന് എല്ലാവരും വിലയിരുത്തിയ കാര്യമാണെന്ന് ജോസ് കെ മാണി പറഞ്ഞു.

സിപിഎമ്മും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം അക്കാര്യം വിലയിരുത്തിയിട്ടുണ്ട്. രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണത്തിന് ഇല്ല. കേരള കോണ്‍ഗ്രസ് യുഡിഎഫ് മുന്നണി വിട്ടു വരുമ്പോള്‍ രാജ്യസഭ എംപി സ്ഥാനമുണ്ടായിരുന്നു. അതുകൊണ്ട് രാജ്യസഭ സീറ്റ് ലഭിച്ചേ മതിയാകൂ എന്ന് ഇടതുമുന്നണിയില്‍ ഉന്നയിക്കാനാണ് പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചത്.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി, സിപിഎം നേതാവ് എളമരം കരീം എന്നിവരുടെ സീറ്റുകളാണ് എല്‍ഡിഎഫില്‍ ഒഴിവു വരുന്നത്. മൂന്നു സീറ്റുകളില്‍ ഒന്ന് പ്രതിപക്ഷത്തിന് ലഭിക്കും. ശേഷിക്കുന്ന രണ്ടെണ്ണത്തില്‍ ഒന്നിനു വേണ്ടിയാണ് സിപിഐയും കേരള കോണ്‍ഗ്രസും ചരടുവലി സജീവമാക്കിയത്. എല്‍ഡിഎഫിന് ലഭിക്കുന്ന ഒരു സീറ്റ് സിപിഎം എടുക്കും. ശേഷിക്കുന്ന ഒരു സീറ്റ് വേണമെന്ന് സിപിഐയും ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!