ബംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തോളില്‍ കൈയ്യിട്ട പ്രാദേശിക നേതാവിനെ മർദിച്ച് കോണ്‍ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ. ഹാവേരിയിലെ സവനൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.
കാറില്‍ നിന്നറങ്ങി പ്രചാരണ വേദിയിലേക്ക് നടന്നുപോകുന്നതിനിടെയായിരുന്നു നേതാവ് ഡി.കെ ശിവകുമാറിന്റെ തോളില്‍ കൈവെച്ചത്. ഇതോടെ, പ്രകോപിതനായ ഡി.കെ ഇയാളെ തല്ലുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാർഥി വിനോദ അസൂട്ടിയുടെ പ്രചാരണത്തിനെത്തിയ തായിരുന്നു ഡി.കെ ശിവകുമാർ.
നഗരസഭാ അംഗമായ അലാവുദ്ദീൻ മണിയാർക്കാണ് അടിയേറ്റത്. കാറില്‍ നിന്നിറങ്ങിയ ഡി.കെ.യുടെ തോളില്‍ കൈയ്യിട്ട് ഇയാള്‍ ചിത്രമെടുക്കാൻ ശ്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇതോടെ പ്രകോപിതനായ ഡി.കെ അലാവുദ്ദീൻറെ പുറത്ത് അടിക്കുകയും തള്ളി മാറ്റുകയും ചെയ്തു. തുടർന്ന്, സെക്യൂരിറ്റി ഉദ്യോഗസ്ഥർ അദ്ദേഹത്തെ തള്ളിമാറ്റുന്നതും വീഡിയോയിലുണ്ട്.
വീഡിയോ പുറത്തുവന്നതോടെ നിരവധി ബി.ജെ.പി പ്രൊഫൈലുകള്‍ വിഷയം ഏറ്റെടുത്തു. എന്തിനാണ് കോണ്‍ഗ്രസ് പ്രവർത്തകർ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നതെന്ന് ബി.ജെ.പി ഐ.ടി. സെല്‍ തലവൻ അമിത് മാളവ്യ എക്സില്‍ കുറിച്ചു. അവരുടെ നേതാക്കള്‍ അവരെ അപമാനിക്കുന്നു. കുടുംബാംഗങ്ങള്‍ക്ക് വേണ്ടി സീറ്റ് നിഷേധിക്കുന്നു. കോണ്‍ഗ്രസ് പ്രവർത്തകർക്ക് ആത്മാഭിമാനമില്ലേയെ ന്നും അദ്ദേഹം ചോദിച്ചു.
