ബംഗളൂരു : ഭക്ഷണ വിതരണ ജീവനക്കാരനായ ബൈക്ക് യാത്രക്കാരൻ ബംഗളുരുവിൽ മരിച്ച സംഭവത്തില്‍ മലയാളികളായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ 25 ന് പുട്ടണ ഹള്ളി വെച്ചായിരുന്നു ദർശൻ എന്ന യുവാവ് കൊല്ലപ്പെട്ടത്. പ്രതികളായി പോലീസ് അറസ്റ്റ് ചെയ്തത് കളരിപ്പയറ്റ് പരിശീലകനായ മനോജ്കുമാർ (32), ഭാര്യ ആരതി ശർമ (30) എന്നിവരെയാണ്.
ആദ്യം പോലീസ് സംഭവം റോഡപകടം ആണെന്നാണ് കരുതിയത് എന്നാല്‍ അടുത്തുള്ള സിസിടിവി പരിശോധനയിലാണ് ക്രൂരമായ കൊലപാതകം കണ്ടെത്തിയത്. ബൈക്ക് കാറിന്റെ കണ്ണാടിയില്‍ തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തർക്കത്തിനൊടുവില്‍, മാപ്പ് പറഞ്ഞ് ദർശൻ ഭക്ഷണ വിതരണത്തിനായി പോകുകയായിരുന്നു. എന്നാല്‍ മനോജ് കുമാർ ബൈക്കിനെ പിന്തുടർന്നു.
അമിത വേഗത്തില്‍ കാർ ബൈക്കിന്റെ പിന്നില്‍ ഇടിച്ചു. നാട്ടുകാർ ദർശനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദർശന്റെ സഹോദരി ജെപി നഗർ ട്രാഫിക് പൊലീസില്‍ പരാതി നല്‍കി. ഇതിനെത്തുടർന്ന് സംഭവസ്‌ഥലത്തെ സിസിടിവികള്‍ പരിശോധിച്ചപ്പോഴാണ് അപകടത്തിന് മിനിട്ടുകള്‍ക്കു മുൻപ് ബൈക്ക് യാത്രക്കാരനുമായി ദമ്ബതികള്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ബൈക്കില്‍ ഇടിച്ചപ്പോള്‍ ഇളകി വീണ കാറിന്റെ ചില ഭാഗങ്ങള്‍ എടുക്കാനായി ഇരുവരും തിരികെ സ്ഥലത്തെത്തിയതും സിസിടിവിയില്‍ പതിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദമ്ബതികളെ കണ്ടെത്തി അറസ്റ്റു ചെയ്തത്.
ബൈക്ക് യാത്രക്കാരൻ ബംഗളുരുവിൽ മരിച്ച സംഭവത്തില്‍ മലയാളികളായ ദമ്പതികൾ അറസ്റ്റിൽ
